ADVERTISEMENT

ന്യൂഡൽഹി ∙ റെസ്‌ലിങ് ഫെഡറേഷൻ തലവനായിരുന്ന ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത് അതീവ ഗുരുതര ആരോപണങ്ങൾ. വനിതാ താരങ്ങളെ പലതവണ മോശമായി സ്പർശിച്ചുവെന്നും കടന്നുപിടിച്ചുവെന്നും ലൈംഗികാവശ്യത്തിനു വഴങ്ങിയാൽ സമ്മാനങ്ങൾ നൽകാമെന്നു വാഗ്ദാനം ചെയ്തുവെന്നും എഫ്ഐആറിലുണ്ട്. 15 തവണയിലേറെ ലൈംഗികാതിക്രമണത്തിന് ഇരയായ സംഭവങ്ങൾ എഫ്ഐആറിൽ വിവരിക്കുന്നുണ്ട്. 

ബ്രിജ് ഭൂഷണിന്റെ ശല്യപ്പെടുത്തലുകളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2021ൽ അറിയിച്ചിരുന്നതായി ഒരു താരം പരാതിയിൽ വെളിപ്പെടുത്തിയതായി എഫ്ഐആറിലുണ്ട്. കായികമന്ത്രാലയം ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും അവിടെനിന്നു ഫോൺകോൾ ലഭിക്കുമെന്നുമാണ് അദ്ദേഹം അന്ന് അറിയിച്ചത്. 

എന്നാൽ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞ ബ്രിജ് ഭൂഷൺ തനിക്കെതിരെ നൽകിയിരുന്ന കാരണം കാണിക്കൽ നോട്ടിസ് പിൻവലിച്ചു. കുറച്ചു കാലത്തേക്കു ശല്യപ്പെടുത്തൽ ഇല്ലായിരുന്നുവെങ്കിലും പിന്നീടു പുനരാരംഭിച്ചുവെന്നും താൻ ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചിരുന്നുവെന്നും താരം പറയുന്നു.

പ്രായപൂർത്തിയാകാത്ത  താരം ഉൾപ്പെടെ 7 പേർ നൽകിയ പരാതിയിൽ 2 എഫ്ഐആറാണ് ഏപ്രിൽ 28നു ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്തത്. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏപ്രിൽ 21നു താരങ്ങൾ ന്യൂഡൽഹി കൊണാട്ട് പ്ലെയ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും സുപ്രീം കോടതി ഇടപെട്ട ശേഷമാണ്  എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ഒരു പ്രധാന മത്സരത്തിൽ സ്വർണ മെഡൽ നേടിയ ദിവസം ബ്രിജ് ഭൂഷൺ വിളിച്ചുവരുത്തി അനുമതിയില്ലാതെ ആലിംഗനം ചെയ്തുവെന്ന് ഒരു താരം പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം കാരണം പല തവണ മൊബൈൽ നമ്പർ മാറ്റേണ്ടി വന്നു. ഇംഗിതത്തിനു വഴങ്ങിയാൽ ശരീരസമ്പുഷ്ടിക്കുള്ള അധിക പോഷകങ്ങൾ വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു.

ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമർത്തി നിർത്തിയെന്നും തോളിൽ മോശമായി തൊട്ടുവെന്നും 17 വയസ്സുള്ള താരത്തിന്റെ പരാതിയിലുണ്ട്. ശ്വസനരീതി പരിശോധിക്കുകയാണെന്നു പറഞ്ഞു ദേഹത്തു മോശമായി സ്പർശിച്ചുവെന്നു ഒന്നിലേറെപ്പേർ പരാതിപ്പെടുന്നു. 

ശല്യപ്പെടുത്തലുകളിൽനിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ച ഒരു താരത്തോട് ‘നിങ്ങൾ വലിയ സ്മാർട്ടാണെന്നാണോ കരുതുന്നത്? ഭാവിയിൽ മത്സരങ്ങൾക്കു പരിഗണിക്കപ്പെടാൻ ആഗ്രഹമില്ലേ’ എന്നായിരുന്നു ഭീഷണി. ശല്യപ്പെടുത്തലുകൾ തുടർക്കഥയായതോടെ ക്യാംപുകളിൽ ഭക്ഷണം കഴിക്കാനും മറ്റും ഒറ്റയ്ക്കു പോകേണ്ടെന്നു താരങ്ങൾ കൂട്ടായി തീരുമാനിച്ചുവെന്നും ഒരു താരം വിശദീകരിച്ചു.

ബ്രിജ് ഭൂഷൺ വിളിച്ച ‘പോക്സോ വിരുദ്ധ’ യോഗത്തിന് അനുമതിയില്ല

പോക്സോ നിയമം ഭേദഗതി ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബ്രിജ് ഭൂഷൺ ശരൺ സിങ് 5നു വിളിച്ച യോഗത്തിനും മഹാറാലിക്കും അയോധ്യാ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. എന്നാൽ, ലൈംഗികാതിക്രമക്കേസിൽ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ‘ജൻ ചേതന മഹാറാലി’ ഏതാനും ദിവസത്തേക്കു മാറ്റിവയ്ക്കുന്നുവെന്നാണ് ബ്രിജ് ഭൂഷണിന്റെ വിശദീകരണം. റാലിയിൽ 11 ലക്ഷത്തോളം സന്യാസിമാരെ പങ്കെടുപ്പിക്കാനാണ് ബ്രിജ് ഭൂഷൺ പദ്ധതിയിട്ടിരുന്നത്. ബിജെപി നേതൃത്വം റാലിയോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പിന്തുണയുമായി ‘1983’ ക്രിക്കറ്റ് ഇതിഹാസങ്ങൾ

ന്യൂഡൽഹി ∙ സമരരംഗത്തുള്ള ഗുസ്തി താരങ്ങൾക്കു പിന്തുണയുമായി 1983 ലെ ലോകകപ്പ് ജേതാക്കളായ ക്രിക്കറ്റ് ടീം അംഗങ്ങൾ രംഗത്തെത്തി. കളിക്കാരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട താരങ്ങൾ, തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്നു ഗുസ്തിതാരങ്ങളോടും അഭ്യർഥിച്ചു. 

കപിൽ ദേവ്, സുനിൽ ഗാവസ്കർ, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി എന്നിവരടങ്ങുന്ന ടീം പൊതുവായിറക്കിയ പ്രസ്താവനയിൽനിന്ന്: ‘‘ഗുസ്തി താരങ്ങളെ മർദിക്കുന്ന ദൃശ്യങ്ങൾ വിഷമവും അസ്വസ്ഥതയുമുണ്ടാക്കി. രാജ്യത്തെ നിയമസംവിധാനം ശരിയായി പ്രവർത്തിക്കുമെന്നും താരങ്ങളുടെ പരാതികൾ കേൾക്കുകയും വേഗത്തിൽ പരിഹരിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു’’.

English Summary: Inappropriate touch, hugging...; FIR detail alleged molestation by Wrestling Federation of India chief Brij Bhushan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com