വാക്കുപാലിച്ച് സിദ്ധരാമയ്യ സർക്കാർ; പ്രകടനപത്രികയിലെ 5 പ്രധാന ക്ഷേമപദ്ധതികൾക്ക് അനുമതി
Mail This Article
ബെംഗളൂരു∙ കോൺഗ്രസ് പ്രകടനപത്രികയിലെ 5 പ്രധാന ക്ഷേമപദ്ധതികൾക്ക് കർണാടക മന്ത്രിസഭയുടെ അനുമതി. 56,000 കോടി രൂപ വേണ്ടിവരുന്ന പദ്ധതികളുടെ നടപടിക്രമവും വ്യവസ്ഥകളും പ്രഖ്യാപിച്ചു. സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്ന ദിവസം തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അനുമതി നൽകിയിരുന്നു. സ്ത്രീകൾക്ക് എസി, ലക്ഷ്വറി സർവീസുകൾ ഒഴികെയുള്ള സർക്കാർ ബസുകളിൽ ഈ മാസം 11 മുതൽ സൗജന്യ യാത്ര അനുവദിക്കും. മറ്റു യാത്രക്കാരെ ബാധിക്കാതിരിക്കാൻ കർണാടക ആർടിസി ബസുകളിൽ 50% സീറ്റുകൾ പുരുഷന്മാർക്കായി മാറ്റിവയ്ക്കും.
പ്രതിമാസം 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾ ജൂലൈ മുതൽ ബിൽ അടയ്ക്കേണ്ടതില്ല. ഒരു വർഷത്തെ ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്. ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന പദ്ധതി ഓഗസ്റ്റ് 15 ന് നിലവിൽ വരും. വരുമാന വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം വീതം സൗജന്യ അരി ജൂലൈ 1 മുതലാണ് നടപ്പാക്കുന്നത്. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും 2 വർഷത്തേക്ക് ലഭിക്കും.
English Summary: Karnataka Chief Minister Siddaramaiah says all five guarantees will be implemented this year