ADVERTISEMENT

ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ശിക്ഷിക്കാൻ ബ്രിട്ടിഷ് ഭരണകൂടം ഉപയോഗിച്ച രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോ? 2021 ജൂലൈയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഉയർത്തിയ ചോദ്യമാണിത്. ആവശ്യമുണ്ടെന്നാണ് ഇപ്പോൾ 22–ാം ലോ കമ്മിഷൻ പറയുന്നത്. നിയമം കോളനിവാഴ്ച കാലത്തേത് ആയതുകൊണ്ടുമാത്രം എടുത്തുകളയേണ്ട കാര്യമില്ല. ഇന്ത്യൻ ശിക്ഷാനിയമം തന്നെ അക്കാലത്തേതല്ലേ എന്ന് കമ്മിഷൻ മറുചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു. 

ഭരണകൂട വിമർശകരെ തടങ്കലിലാക്കാൻ ദുരുപയോഗം ചെയ്യാൻ കഴിയുന്നതും മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്യത്തിന് വിപരീതവും ആയതിനാൽ ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ നിരവധി ഹർജികൾ എത്തിയിരുന്നു. ഇവ പരിശോധിക്കവേയാണ് ജസ്റ്റിസ് എൻ.വി.രമണ നിയമത്തിന്റെ ആവശ്യത്തെക്കുറിച്ച് സർക്കാരിനോട് ആരാഞ്ഞത്. നിയമം പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അതു പൂർത്തിയാകുന്നതുവരെ ഹർജികൾ കേൾക്കുന്നത് നീട്ടിവയ്ക്കണമെന്നും സർക്കാർ അഭ്യർഥിച്ചിരുന്നു. പരിശോധന പൂർത്തിയാവുന്നതുവരെ നിയമം പ്രയോഗിക്കുന്നത് നിർത്തിവയ്ക്കാൻ കോടതി കഴിഞ്ഞ വർഷം മേയ് 11ന് ഉത്തരവിടുകയും ചെയ്തു. 

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പാണ് രാജ്യദ്രോഹ നിയമമായി അറിയപ്പെടുന്നത്. സർക്കാരിനെതിരെ വെറുപ്പും വിദ്വേഷവും ഇളക്കിവിടുന്ന പ്രസ്താവനകളും നടപടികളും നിരോധിക്കുന്നതാണ് നിയമം. എന്നാൽ, ഭരണകൂട വിമർശനം തടയാൻ ഇതു ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. മാധ്യമങ്ങൾ, സാമൂഹിക–രാഷ്ട്രീയപ്രവർത്തകർ, വിദ്യാർഥികൾ, ബുദ്ധിജീവികൾ എന്നിവരാണ് നിയമത്തിന്റെ ദൂഷ്യവശത്തിന് ഇരയാവുന്നവർ. ലിബറൽ ജനാധിപത്യ സംവിധാനത്തിനുതന്നെ വിരുദ്ധമാണ് ഈ നിയമം എന്നാണ് വിമർശകരുടെ പക്ഷം. (ഇംഗ്ലണ്ടിൽ 1275 മുതൽ പല രൂപങ്ങളിൽ നിലവിലുണ്ടായിരുന്ന നിയമം 2009 ൽ എടുത്തുമാറ്റി.) ഇതെല്ലാം പരിഗണിച്ചാണ് നിയമത്തിന്റെ ആവശ്യത്തെക്കുറിച്ച് കോടതി തന്നെ ആരാഞ്ഞതും. 

എന്നാൽ, ഇവയൊന്നും ലോ കമ്മിഷൻ പരിഗണിച്ചതായി കാണുന്നില്ല. രാജ്യസുരക്ഷാ താൽപര്യമാണ് കമ്മിഷൻ പ്രധാനമായും പരിഗണിച്ചിരിക്കുന്നത്. രാജ്യദ്രോഹ നിയമത്തിനു വിരുദ്ധമാണ് പൊതുവേ ആഗോള സാഹചര്യമെന്ന കാര്യം കമ്മിഷൻ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, മറ്റു രാജ്യങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ അവസ്ഥയെന്നാണ് കമ്മിഷന്റെ വാദം. മാവോയിസ്റ്റ് ഭീഷണി, വടക്കുകിഴക്കൻ പ്രദേശങ്ങളിലെ വംശീയ തീവ്രവാദം, ജമ്മു–കശ്മീരിലെ ഭീകരവാദം, ചില പ്രദേശങ്ങളിൽ ഉയരുന്ന വിഘടനവാദം എന്നിവ പരിഗണിച്ച് നിയമം ഏതാനും മാറ്റങ്ങളോടെ തുടരാമെന്നാണ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. ഈ പ്രവണതകൾക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന യുഎപിഎ, ദേശ സുരക്ഷാനിയമം എന്നിവ ഉണ്ടെന്ന വാദത്തിനോടും കമ്മിഷൻ യോജിക്കുന്നില്ല. 

അവയെല്ലാം ഭീകരപ്രവർത്തനത്തിനെതിരെ ഉപയോഗിക്കാനുള്ളതാണ്. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ഭരണഘടനാവിരുദ്ധമായ രീതിയിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നത് തടയാൻ പ്രയോജനപ്പെടില്ല. മാത്രമല്ല, മേൽപറഞ്ഞ നിയമങ്ങളനുസരിച്ചുള്ള ശിക്ഷാനടപടികൾ കൂടുതൽ കടുത്തവയാണ്. രാജ്യദ്രോഹനിയമം എടുത്തുമാറ്റിയാൽ വിമർശകർക്കെതിരെ അത്തരം കടുത്ത നിയമങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത കൂടും– ഇതാണ് കമ്മിഷന്റെ നിലപാട്. 

കമ്മിഷന്റെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് നിർബന്ധമില്ല. നിയമവകുപ്പ് മന്ത്രി അർജുൻ മേഘ്‌വാൽ അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ബിജെപി സർക്കാർ നിയമവുമായി മുന്നോട്ടുപോവുമെന്ന് തന്നെയാണ് പ്രതിപക്ഷം കരുതുന്നത്. വിമർശകർക്കെതിരെ നിയമം ദുരുപയോഗം ചെയ്യുന്നതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അവർക്കെതിരെ ഉയർത്താൻ ബിജെപിക്കുമുണ്ട് വാദം. കോൺഗ്രസും മറ്റു കക്ഷികളും ഭരിച്ചിരുന്ന കാലത്തും ഈ നിയമത്തിനെതിരെ മുറവിളികൾ ഉയർന്നതാണ്. അവരും ചെവിക്കൊണ്ടിരുന്നില്ല. ഫലത്തിൽ, ഉറയിൽ നിന്നൂരിയില്ലെങ്കിലും കൈവശമുള്ള വാൾ കളയാൻ ഒരു പാർട്ടിയുടെ സർക്കാരും തയാറാവില്ല.

English Summary : Sedition law a tool for political parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com