ADVERTISEMENT

ന്യൂഡൽഹി ∙ ട്രെയിനുകളുടെ സുരക്ഷയ്ക്ക് 2012 ൽ ഇന്ത്യ വികസിപ്പിച്ച ‘കവച്’ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ റെയിൽവേയ്ക്കു കഴിയാത്തതിൽ പരക്കെ വിമർശനം. ട്രെയിനുകളുടെ കൂട്ടിയിടിയും സിഗ്നൽ മറികടന്നും മറ്റുമുള്ള അപകടങ്ങളും ഒഴിവാക്കാൻ ഇന്ത്യ വികസിപ്പിച്ച ഓട്ടമാറ്റിക് സംവിധാനമാണ് കവച്. 2012 ൽ യുപിഎ സർക്കാരിന്റെ കാലത്ത് ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (ടിസിഎഎസ്) എന്ന പേരിൽ തുടങ്ങിയ സംവിധാനം ട്രയൽ റൺ തുടങ്ങിയത് 2016 ൽ മോദി സർക്കാർ വന്ന ശേഷമാണ്.

∙ പ്രവർത്തനം എങ്ങനെ? ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപുലമായ ശ്രേണിയാണു കവച്. ട്രെയിൻ എൻജിനിലും ട്രാക്കിലും സ്റ്റേഷനുകളിലും സിഗ്നൽ സംവിധാനത്തിലും ഉപകരണങ്ങളുണ്ടാകും. വന്ദേഭാരത് ട്രെയിനിന്റെ എൻജിനു മുകളിൽ അത്തരം ഉപകരണങ്ങൾ കാണാം. ലളിതമായി പറഞ്ഞാൽ ഒരു ട്രാക്കിൽ 2 ട്രെയിനുകൾ നേർക്കുനേർ വന്നാൽ കവച് ഓട്ടമാറ്റിക് ബ്രേക്കിങ് സംവിധാനം പ്രവർത്തിപ്പിച്ച് ട്രെയിനുകൾ നിർത്തും. ലോക്കോ പൈലറ്റ് ചുവപ്പു സിഗ്നൽ മറികടന്നാലും കവച് മുന്നറിയിപ്പു നൽകുകയും സമാന രീതിയിൽ ട്രെയിൻ നിർത്തുകയും ചെയ്യും. ഒരേ ദിശയിൽ വരുന്ന 2 ട്രെയിനുകളിലും ഈ സംവിധാനമുണ്ടായിരിക്കണം. ഒന്നിൽ മാത്രമെങ്കിൽ അപകട സാധ്യത 90% ആണെന്ന് വിദഗ്ധർ പറയുന്നു. 

∙ എവിടെയൊക്കെ കവച് ? നിലവിൽ സൗത്ത് സെൻട്രൽ റെയിൽവേയുടെ കീഴിൽ 65 ട്രെയിനുകളിൽ ഈ സംവിധാനമുണ്ട് എന്നാണ് വിവരം. 1445 റൂട്ട് കിലോമീറ്ററോളം ട്രാക്കിലും ഇതുണ്ടെന്ന് റെയിൽവേ മന്ത്രി പാർലമെന്റിനെ അറിയിച്ചിരുന്നു. ഡൽഹി–മുംബൈ, ഡൽഹി–ഹൗറ എന്നീ റൂട്ടുകളിൽ 3000 റൂട്ട് കിലോമീറ്ററോളം ‘കവച്’ ഈ വർഷം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ആകെ 68,000 കിലോമീറ്റർ റെയിൽപാതയാണുള്ളത്.

∙ എന്തുകൊണ്ട് വൈകുന്നു? റെയിൽവേയുടെ ശ്രദ്ധ വന്ദേഭാരത് നിർമാണം, സ്റ്റേഷൻ മോടി കൂട്ടൽ തുടങ്ങിയവയിൽ ഊന്നി നിൽക്കുന്നതിനാലാണ് പ്രതീക്ഷിച്ച വേഗത്തിൽ കവച് സംവിധാനം പൂർത്തീകരിക്കാനാവാത്തതെന്ന് വിമർശനമുണ്ട്. കവച് നടപ്പാക്കാൻ ഒരു റൂട്ട് കിലോമീറ്ററിന് 50 ലക്ഷം രൂപയോളം ചെലവു വരും. ഒഡീഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കവചിനു വേഗം കൂട്ടിയാലും നടപ്പാക്കാൻ സമയമെടുക്കും. 15,000 ലോക്കമോട്ടീവ് എൻജിനുകൾ, 68,043 റൂട്ട് കിലോമീറ്ററുകൾ, 7300 സ്റ്റേഷനുകൾ, സിഗ്നലുകൾ എന്നിവിടങ്ങളിലെല്ലാം ഇതു നടപ്പാക്കുക ശ്രമകരമാണ്.

English Summary: Delay in kavach system resulted in Odisha train accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com