യുട്യൂബ് ചാനൽ ഹാക്കിങ്: ബർഖ ദത്തും ഇരയായി; ആയിരക്കണക്കിനു വിഡിയോകൾ ഡിലീറ്റ് ചെയ്തു
Mail This Article
ന്യൂഡൽഹി ∙ യുട്യൂബ് ചാനലുകൾ ഹാക്ക് ചെയ്യുന്നത് തുടർക്കഥയാകുന്നു. പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്ത്, സ്റ്റാൻഡ്–അപ് കൊമീഡിയൻമാരായ തൻമയ് ഭട്ട്, ഐശ്വര്യ മോഹൻരാജ് എന്നിവരുടെ യുട്യൂബ് ചാനലുകളാണ് ഏറ്റവുമൊടുവിൽ ഹാക്കർമാർ തട്ടിയെടുത്തത്. ഇന്നലെ വൈകിട്ടോടെ ബർഖയുടെ യുട്യൂബ് ചാനൽ തിരിച്ചെത്തി. ലക്ഷക്കണക്കിന് വരിക്കാർ ഉള്ള ഈ ചാനലുകളിലെ എല്ലാ വിഡിയോകളും ഹാക്കർമാർ ഡിലീറ്റ് ചെയ്യുകയും പേര് ‘ടെസ്‍ല’ എന്നാക്കുകയും ചെയ്തിരുന്നു. ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട വിഡിയോ ഇതിലൂടെ സ്ട്രീം ചെയ്തു. പാർലമെന്റ് ചാനലായ ‘സൻസദ് ടിവി’യുടെ യുട്യൂബ് ചാനലും കഴിഞ്ഞ വർഷം ഹാക്കർമാർ തട്ടിയെടുത്തിരുന്നു. കേരളത്തിൽ ഒരു കോടിയിലേറെ വരിക്കാർ ഉള്ള എം4ടെക് അടക്കമുള്ള ചില ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ആരാണ് പിന്നിൽ?
ക്രിപ്റ്റോ തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണ് ഇതിനു പിന്നിൽ. ചാനലിൽ സ്പോൺസർഷിപ്പിന് താൽപര്യമുണ്ടെന്നു പറഞ്ഞാണ് ഇത്തരം സംഘങ്ങൾ യഥാർഥ കമ്പനികളുടെ പ്രതിനിധികൾ എന്ന വ്യാജേന ചാനൽ അഡ്മിൻമാരെ ബന്ധപ്പെടുന്നത്. പുതിയ ഉൽപന്നത്തിന്റെ പരസ്യം, റിവ്യു എന്നിവ നൽകിയാൽ പണം നൽകാമെന്നായിരിക്കും വാഗ്ദാനം. തുടർന്ന് അയയ്ക്കുന്ന മെയിലിൽ പറയുന്ന സോഫ്റ്റ്‍വെയർ/പ്ലഗിൻ എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതോടെ കംപ്യൂട്ടറിന്റെ ഭാഗിക നിയന്ത്രണം ഹാക്കർമാർക്കു ലഭിക്കും. അതീവ സുരക്ഷയുണ്ടെങ്കിൽ പോലും അക്കൗണ്ട് തട്ടിയെടുക്കാൻ ഇതുവഴി കഴിയും. മിക്ക സംഭവങ്ങളിലും അക്കൗണ്ട് യുട്യൂബ് പൂർവസ്ഥിതിയിലാക്കാറുണ്ട്.
English Summary: Cyber attack on journalist Barkha Dutt youtube channel