ബാലസോർ (ഒഡീഷ) ∙ ദുരന്തമുണ്ടായി 51 മണിക്കൂറിനുശേഷം ബാലസോറിലെ ബഹനാഗ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. ഞായറാഴ്ച രാത്രിയോടെ ഗുഡ്സ് ട്രെയിനുകൾ കടത്തിവിട്ടിരുന്നെങ്കിലും ഇന്നലെ മുതലാണ് പാസഞ്ചർ ട്രെയിനുകൾക്കായി പ്രധാനപ്പെട്ട 2 പാതകൾ തുറന്നുകൊടുത്തത്.
രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 9 ടീമും ഞായറാഴ്ച മടങ്ങി. നൂറുകണക്കിന് തൊഴിലാളികൾ ചേർന്നാണു തകർന്നു കിടന്ന 150 മീറ്ററോളം പാളങ്ങൾ മാറ്റി സ്ഥാപിച്ചത്. ഓവർ ഹെഡ് ഇലക്ട്രിക് ലൈനുകളും സജ്ജമാക്കി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥലത്തു ക്യാംപ് ചെയ്താണു ജോലികൾക്ക് നേതൃത്വം നൽകിയത്. വിശാഖപട്ടണം തുറമുഖത്തുനിന്ന് റൂർക്കല സ്റ്റീൽ പ്ലാന്റിലേക്കു കൽക്കരിയുമായി ആദ്യത്തെ ഗുഡ്സ് ട്രെയിൻ രാത്രി 10.40 ന് അപകടസ്ഥലത്ത് എത്തിയപ്പോൾ അശ്വിനി വൈഷ്ണവ് കൈകൾ കൂപ്പി പ്രാർഥിച്ചു.
ഒരു ലൂപ് ലൈൻ ഇതുവരെ പൂർത്തിയായിട്ടില്ല. ഇന്നത്തോടെ ഇതും പൂർത്തിയായേക്കും. തകർന്നുകിടക്കുന്ന കോച്ചുകൾ കാണാതിരിക്കാനായി ട്രാക്കിന്റെ വശത്തു പച്ച ഷീറ്റുകൾ ഉപയോഗിച്ചു മറച്ചിട്ടുണ്ട്. ഇതിനിടെ, ഒഡീഷ ദുരന്തത്തിനു ശേഷമുള്ള ആദ്യ കൊറമാണ്ഡൽ എക്സ്പ്രസ് ഇന്നലെ ചെന്നൈയിൽ നിന്നു പുറപ്പെട്ടു.
English Summary: Train service resumes through railway accident hit balasore