ADVERTISEMENT

ബാലസോർ (ഒഡീഷ) ∙ 2 പതിറ്റാണ്ടിലെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അപകടസ്ഥലം സന്ദർശിച്ച സിബിഐ സംഘം, ഒഡീഷ പൊലീസിൽനിന്നു കേസ് ഏറ്റെടുത്തു. അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തിരുന്നത്.

3 ട്രെയിനുകൾ ഉൾപ്പെട്ട അപകടത്തിൽ അട്ടിമറി നടന്നോ, പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടായോ തുടങ്ങിയവയായിരിക്കും സിബിഐ പരിശോധിക്കുക. സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു റെയിൽവേ ബോർഡ് വ്യക്തമാക്കിയിരുന്നു. ഇന്റർലോക്കിങ് സംവിധാനത്തിലെ ഈ പിഴവ് എങ്ങനെ സംഭവിച്ചുവെന്നാണു സിബിഐയുടെ അന്വേഷണം. സാങ്കേതികപ്പിഴവ്, ജീവനക്കാരുടെ അശ്രദ്ധ, അട്ടിമറി എന്നീ സാധ്യതകളാണു സിബിഐ അന്വേഷിക്കുന്നത്.

അപകടത്തെക്കുറിച്ചു റെയിൽവേ സേഫ്റ്റി കമ്മിഷണർ ശൈലേഷ് കുമാർ പഥക്കിന്റെ അന്വേഷണവും തുടരുന്നു. സ്റ്റേഷനിലെ റിലേ റൂമിൽ പ്രവേശിച്ചവരുടെയും അറ്റകുറ്റപ്പണി ചെയ്തവരുടെയും മൊഴിയെടുത്തു. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. റെയിൽവേ സുരക്ഷ ഉറപ്പാക്കുകയാണ് ചുമതലയെങ്കിലും സേഫ്റ്റി കമ്മിഷൻ പ്രവർത്തിക്കുന്നതു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലാണ്. സ്വതന്ത്രമായി പ്രവർത്തിക്കാനും കമ്മിഷനുമേൽ റെയിൽവേയുടെ സ്വാധീനം ഒഴിവാക്കാനുമാണിത്.

ബഹനാഗ സ്റ്റേഷനോടു ചേർന്നുള്ള ലവൽ ക്രോസിങ് ഗേറ്റിലെ അറ്റകുറ്റപ്പണിക്കിടെ നടന്ന പിഴവുകളായിരിക്കും അപകടം സൃഷ്ടിച്ചതെന്ന നിഗമനമാണു പൊതുവേ റെയിൽവേ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്.

ചികിത്സയിലുള്ള ഏതാനും പേർ കൂടി മരിച്ചതോടെ ബാലസോർ ട്രെയിൻ ദുരന്തത്തിലെ മരണസംഖ്യ 288 ആയി. അപകടം നടന്ന ബഹനാഗ സ്റ്റേഷനിലെ രണ്ടാമത്തെ ലൂപ് ട്രാക്കും ഇന്നലെ സജ്ജമാക്കി. 531 പേർക്ക് നഷ്ടപരിഹാരം നൽകി.

English Summary : CBI investigation started on Odisha train tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com