ഏകാധിപതികളുടെ കയ്യിൽ ‘എഐ’ ആപത്ത്: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ
Mail This Article
ന്യൂഡൽഹി ∙ ഏകാധിപതികൾ ജനങ്ങളെ അടിച്ചമർത്താനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്നു ലോകമാകെ തരംഗമായ എഐ സോഫ്റ്റ്‍വെയറായ ചാറ്റ് ജിപിറ്റിയുടെ സൃഷ്ടാവ് സാം ഓൾട്ട്മാൻ പറഞ്ഞു. ഇന്ത്യയിൽ സന്ദർശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. സാം ഓൾട്ട്മാന്റെ ഓപ്പൺ എഐ എന്ന കമ്പനിയാണു ചാറ്റ് ജിപിറ്റി വികസിപ്പിച്ചത്.
ഏകാധിപതികൾ അവരുടെ ആവശ്യത്തിനായി എഐ ഉപയോഗിക്കുമോയെന്ന് ആശങ്കയുണ്ട്. അത് നിയന്ത്രിക്കാൻ സംവിധാനമുണ്ടാകണമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ആണവോർജം പോലെയാണ് എഐ. നല്ലതിനും മോശത്തിനും ഉപയോഗിക്കാം.
ആണവോർജ ഉപയോഗം നിയന്ത്രിക്കാനുള്ള യുഎൻ സംവിധാനത്തിനു സമാനമായ സംഘടന നിർമിത ബുദ്ധിയുടെ കാര്യത്തിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. എഐ വഴി സൃഷ്ടിക്കുന്ന കൃത്രിമമായ ചിത്രങ്ങളും വിഡിയോകളും തിരഞ്ഞെടുപ്പുകളെയും മറ്റും ബാധിക്കുമെന്ന ആശങ്ക ശക്തമാണെന്നും അദ്ദേഹം സമ്മതിച്ചു.
ചാറ്റ് ജിപിടി വികസിപ്പിച്ച ശേഷം മനുഷ്യമനസ്സിനെക്കുറിച്ചുള്ള തോന്നൽ എന്തെന്ന ചോദ്യത്തിന് സാമിന്റെ മറുപടി ഇതായിരുന്നു- ‘‘ബുദ്ധിയെന്നത് മനുഷ്യനുള്ള വളരെ പ്രത്യേകവും മാന്ത്രികവുമായ കാര്യമാണെന്നാണു ഞാൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ തോന്നുന്നു അതു വെറും അടിസ്ഥാന കാര്യം മാത്രമാണെന്ന്’’. സാം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
English Summary: Artificial intelligence dangerous in the hands of dictators warns chat gpt founder Sam Altman