‘കൊന്നതെന്തിനെന്നു പറയാതെ മൃതദേഹം ഏറ്റുവാങ്ങില്ല’: ഉറച്ചനിലപാടിൽ മണിപ്പുർ സൈനികന്റെ ഭാര്യ

Mail This Article
കൊൽക്കത്ത∙ മണിപ്പുരിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കുക്കി വംശജനായ സൈനികന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഭാര്യ. കൊലക്കുപിന്നിലെ കാരണങ്ങൾ വ്യക്തമാക്കാതെയും കൊലയാളികളെപ്പറ്റി വിവരം പറയാതെയും മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കൊല്ലപ്പെട്ട സൈനികൻ സെർറ്റോ താങ് താങ് കോമിന്റെ ഭാര്യ ലെയ് വോൺ സോമിവോൺ കോം പറഞ്ഞു. സംഭവം അന്വേഷിക്കാൻ ഐജി തെംതിങ് ഗാഷൻഗവയുടെ നേതൃത്വത്തിൽ ഏകാംഗ കമ്മിഷൻ സർക്കാർ രൂപീകരിച്ചു.
ഇംഫാൽ വെസ്റ്റിലെ ഹാപ്പിവാലിയിലെ വീട്ടിൽ നിന്ന് ശനിയാഴ്ചയാണ് സെർറ്റോയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം 14 കിലോമീറ്റർ അകലെ കണ്ടെത്തുകയായിരുന്നു. അവധിയിലായിരുന്ന സൈനികൻ ഇന്ന് ജോലിക്ക് തിരികെ കയറേണ്ടതായിരുന്നു.
സെർറ്റോ 15ദിവസത്തെ അവധിക്ക് വന്നതായിരുന്നുവെന്നും അദ്ദേഹത്തോട് ആർക്കും വ്യക്തിപരമായ ശത്രുതയില്ലായിരുന്നുവെന്നും ലെയ് വോൺ പറഞ്ഞു. രാവിലെ 10 നാണ് മൂന്നംഗസംഘം വീട്ടിലെത്തി ബെല്ലടിച്ചത്. വാതിൽ തുറന്നപ്പോൾ ഒരാൾ തോക്കു ചൂണ്ടുകയായിരുന്നു. വാതിൽ തുറക്കാൻ പോയപ്പോൾ 8 വയസുകാരൻ മകനും ഒപ്പമുണ്ടായിരുന്നു. വെള്ളനിറത്തിലുള്ള വാഹനത്തിൽ എത്തിയ മുഖംമൂടി ധരിച്ചവരാണ് സെർറ്റോയെ തട്ടിക്കൊണ്ടുപോയതെന്ന് മകൻ പറഞ്ഞതായും ലെയ് വോൺ പറഞ്ഞു.
English Summary: 'Dead body will not be accepted without telling why he was killed': Manipur soldier's wife takes a firm stand