ന്യൂഡൽഹി ∙ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73–ാം ജന്മദിനത്തിൽ രാഷ്ട്രപതിയും മറ്റു വിശിഷ്ട വ്യക്തികളും ആശംസകൾ നേർന്നു. ബിജെപി സേവനപക്ഷാചരണമായും വിവിധ സർക്കാർവകുപ്പുകൾ ശുചിത്വ പക്ഷാചരണമായും ജന്മദിനം ആചരിക്കുന്നുണ്ട്.
മോദിയുടെ ദീർഘവീക്ഷണവും ശക്തമായ നേതൃത്വവും ഇന്ത്യയുടെ അമൃതകാലത്തിനു വഴി തുറന്നെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ആധുനിക ഇന്ത്യയുടെ ശിൽപിയാണു മോദിയെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പിണറായി വിജയൻ അടക്കമുള്ള സംസ്ഥാന മുഖ്യമന്ത്രിമാർ, സിനിമാതാരങ്ങൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധസംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ സേവനപദ്ധതികൾ പ്രഖ്യാപിച്ചു. ബിജെപി പ്രവർത്തകർ മിഠായി വിതരണവും പ്രത്യേക പൂജകളും നടത്തി.
ന്യൂഡൽഹി ദ്വാരകയിലെ രാജ്യാന്തര കൺവൻഷൻ സെന്റർ ഉദ്ഘാടനം, ഡൽഹി മെട്രോ എയർപോർട്ട് എക്സ്പ്രസ് ലൈൻ ദീർഘിപ്പിക്കൽ, പിഎം വിശ്വകർമ പദ്ധതി ഉദ്ഘാടനം തുടങ്ങിയവയിൽ ഇന്നലെ മോദി പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ചു. ഡൽഹിയിൽ പ്രതിഷേധപ്രകടനം നടത്തി.
English Summary: Narendra Modi celebrates birthday