അരുണാചൽ താരങ്ങൾക്ക് വീസയില്ല, അവസരവും; താരങ്ങൾ കടുത്ത മാനസികസംഘർഷത്തിൽ

Mail This Article
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസിനുള്ള 3 വുഷു താരങ്ങൾക്കു ചൈന വീസ നിഷേധിച്ച പ്രശ്നത്തിനു പരിഹാരമായില്ല. വീസ നിഷേധിക്കപ്പെട്ട അരുണാചൽപ്രദേശുകാരായ നെയ്മൻ വാങ്സു, ഒനിലു തേഗ, മെപുങ് ലാംഗു എന്നിവർ ഡൽഹിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിൽ തുടരുകയാണ്.
യാത്ര മുടങ്ങിയതോടെ ഇവർ കടുത്ത മാനസിക സംഘർഷത്തിലാണ്. മൂവരും ഹോസ്റ്റലിൽ സുരക്ഷിതരാണെന്നു സായ് അറിയിച്ചു. താരങ്ങൾ മത്സരത്തിൽ പങ്കെടുക്കാനുള്ള സാധ്യത വിദൂരമാണെന്നാണു കേന്ദ്ര കായിക മന്ത്രാലയം നൽകുന്ന വിവരം. ചൈനയിലെ സിയോഷാൻ ഗുവാലി കൾചറൽ ആൻഡ് സ്പോർട്സ് സെന്ററിൽ ഇന്നു മുതൽ 28 വരെയാണു വുഷു മത്സരങ്ങൾ നടക്കുന്നത്. അവസാന നിമിഷം യാത്രാനുമതി ലഭിച്ചാലും മത്സരത്തിൽ പങ്കെടുക്കാനാവുമോ എന്നു വ്യക്തമല്ല. ഇവരില്ലാതെയുള്ള 8 അംഗ ടീം ബുധനാഴ്ച രാത്രി പുറപ്പെട്ടിരുന്നു.

മോസ്കോയിൽ 2 വർഷം മുൻപു നടന്ന വുഷു സ്റ്റാർ മീറ്റിൽ 2 മെഡലുകൾ നേടിയ ലാംഗു ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു. ഏഷ്യൻ ഗെയിംസിനുള്ള വീസ കൂടിയായ അക്രഡിറ്റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് താരങ്ങളുടെ യാത്ര മുടങ്ങിയത്.
യാത്രാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. അരുണാചൽ ചൈനയുടെ ഭാഗമാണെന്നും താരങ്ങൾക്കു വീസ വേണ്ടെന്നുമാണു ചൈനയുടെ നിലപാട്.
English Summary: Asian Games 2023: The issue of China's denial of visa to 3 wushu players for the Asian Games was not resolved