ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന വാദം ഇന്ത്യൻ ഇന്റലിജൻസ് വിദഗ്ധർ തള്ളി. ചില പാശ്ചാത്യരാജ്യങ്ങൾ ഇന്ത്യാവിരുദ്ധ സംഘടനകൾക്കു താവളമാകുന്നതിനെക്കുറിച്ച് ഇന്ത്യ ഉയർത്തിയ ആശങ്കയിൽനിന്നു ശ്രദ്ധതിരിക്കാനാണ് ഐഎസ്ഐയുടെ പങ്കെന്ന വാദമുന്നയിക്കുന്നതെന്നാണു വിലയിരുത്തൽ.

നിജ്ജാർ സംഭവം ഇന്ത്യ–കാനഡ പ്രശ്നമായിരിക്കെ, അതിനെ ഇന്ത്യ–പാക്കിസ്ഥാൻ പ്രശ്നമാക്കി ചുരുക്കാനുള്ള ശ്രമമാണിതെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. പാക്ക് ബന്ധമുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) തലവനായിരുന്നു നജ്ജാർ. പഞ്ചാബിലെ ഒട്ടേറെ ഗുണ്ടാസംഘങ്ങളെ കാനഡയിലിരുന്നു നിയന്ത്രിച്ചു. 

നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തിക്കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് ഐഎസ്ഐ അയാളെ ഇല്ലാതാക്കണമെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയെയും കാനഡയെയും തമ്മിൽ തെറ്റിക്കാനാണത് എന്ന യുക്തിയാണ് ഐഎസ്ഐ ബന്ധം ഉന്നയിക്കുന്ന റിപ്പോർട്ടുകൾ മുന്നോട്ടുവയ്ക്കുന്നത്. കാനഡയിലെ സായുധസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു നിജ്ജാറിന്റെ കൊലയിൽ അവസാനിച്ചതെന്നാണ് ഇന്ത്യയുടെ കണ്ടെത്തൽ.

‘ഈ സംഘങ്ങളുടെ കുടിപ്പക വളർന്നു കാനഡയ്ക്കുതന്നെ വലിയ തലവേദനയായിത്തീരുമെന്ന് ഇന്ത്യ പലവട്ടം മുന്നറിയിപ്പു നൽകിയതാണ്. പക്ഷേ, അവർ അതു ഗൗരവത്തിലെടുത്തില്ല’ – ഒരു ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. നിജ്ജാറിന്റെയും മറ്റു ഖലിസ്ഥാൻവാദി നേതാക്കളുടെയും നിയമവിരുദ്ധപ്രവർത്തനങ്ങൾ സംബന്ധിച്ച രേഖകളെല്ലാം ഇന്ത്യ കാനഡയുടെ സുരക്ഷാ ഏജൻസികൾക്കു യഥാസമയം കൈമാറിയിരുന്നു. അവർ അതെല്ലാം അവഗണിച്ചു. 

ഇന്ത്യയുമായുള്ള സൗഹൃദം സുപ്രധാനം: ട്രൂഡോ

ടൊറന്റോ ∙ ഇന്ത്യയുമായി അടുത്ത സൗഹൃദം പുലർത്തുന്നതിനെ വളരെ താൽപര്യത്തോടെയാണു കാണുന്നതെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. എന്നാൽ, ഹർദീപ് സിങ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും ലഭ്യമാക്കിയെന്ന് ഇന്ത്യ ഉറപ്പുവരുത്തണമെന്നു വാർത്താസമ്മേളനത്തിൽ ട്രൂഡോ പറഞ്ഞു.

English Summary: India rejects claim of Pakistani spy agency behind Hardeep Singh Nijjar killing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com