ആർഎൽവിയുടെ അവസാന ലാൻഡിങ് പരീക്ഷണം ഇന്ന്

Mail This Article
തിരുവനന്തപുരം ∙ ഇടയ്ക്കിടെ ബഹിരാകാശത്തു പോയി വരാനുള്ള ഇന്ത്യയുടെ ‘ടാക്സി റോക്കറ്റ്’ ആർഎൽവിയുടെ അവസാന ലാൻഡിങ് പരീക്ഷണം ഇന്ന്. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ–യൂസബിൾ ലോഞ്ച് വെഹിക്കിൾ) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. മൂന്നാം പരീക്ഷണമാണ് (ആർഎൽവി ലെക്സ്–03) ഇന്നു കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ െ നടക്കുക.
ഇതും വിജയിച്ചാൽ അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ – ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിലാണ് ‘പുഷ്പക്’ എന്നു പേരിട്ടിരിക്കുന്ന ആർഎൽവിയെ ലാൻഡിങ് പരീക്ഷണം തുടങ്ങുന്ന അന്തരീക്ഷത്തിലേക്കു കൊണ്ടു പോകുന്നത്. തുടർന്ന്, തറനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും ആർഎൽവിയെ ഹെലികോപ്റ്റർ വിട്ടയയ്ക്കും. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ചാലേ ആർഎൽവിക്ക് റൺവേയിൽ നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്താനാവൂ.
ഇതു കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക (ഗൈഡൻസ്) ആൽഗരിതം വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ചിട്ടുണ്ട്. ഈ ആൽഗരിതം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ആർഎൽവിയിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതെന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. ആർഎൽവിയുടെ സഞ്ചാരപാത ഭൂമിയിലിരുന്ന് നിരീക്ഷിക്കാൻ പ്രത്യേക നിറമുള്ള പുക വിടുന്ന സ്മോക് മാർക്കറും ഘടിപ്പിച്ചിട്ടുണ്ട്.