സ്പീക്കർ പദത്തിനുള്ള ശ്രമം ടിഡിപി ഉപേക്ഷിച്ചെന്ന് വിലയിരുത്തൽ; ഡപ്യൂട്ടി സ്പീക്കർ പദം വിടില്ലെന്ന് പ്രതിപക്ഷം

Mail This Article
ന്യൂഡൽഹി ∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദം ഇക്കുറി തങ്ങൾക്കു ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷ നിര. ദുർബലമായ പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച രണ്ടാം മോദി സർക്കാർ കഴിഞ്ഞ 5 വർഷം ഡപ്യൂട്ടി സ്പീക്കറെ നിയമിച്ചിരുന്നില്ല. ഇക്കുറി 237 സീറ്റ് നേടി കരുത്ത് വർധിപ്പിച്ച പ്രതിപക്ഷം ഡപ്യൂട്ടി സ്പീക്കർ പദവിക്കായി ആവശ്യമുന്നയിക്കും. പ്രതിപക്ഷ അംഗത്തിന് ഡപ്യൂട്ടി സ്പീക്കർ പദം നൽകുന്നതാണു കീഴ്‌വഴക്കമെന്നും അതു പാലിക്കാൻ ഭരണപക്ഷം തയാറായില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
എൻഡിഎയ്ക്കു കേവല ഭൂരിപക്ഷമുള്ളതിനാൽ ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം സ്വന്തം സ്ഥാനാർഥിയെ നിർത്തിയേക്കില്ല. സ്പീക്കർ പദത്തിനായി മുൻപു ശ്രമം നടത്തിയ ടിഡിപി ആ നീക്കം ഉപേക്ഷിച്ചതായാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപിയും നിലവിലെ സ്പീക്കറുമായ ഓം ബിർല തന്നെ തുടർന്നേക്കും.
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക നാളെ ഉച്ചയ്ക്കകം സമർപ്പിക്കണം. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരുമെന്നാണു വിവരം. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.