ചർച്ചയുടെ ഒരു സെഷൻ റദ്ദാക്കിയതു സമയക്രമീകരണത്തിന്; പുട്ടിനും മോദിയുമായി ഭിന്നതയില്ലെന്നു റഷ്യ

Mail This Article
മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമിടയിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന പ്രചാരണം റഷ്യ നിഷേധിച്ചു. പ്രതിനിധിസംഘങ്ങൾ തമ്മിലുള്ള ചർച്ചയുടെ ഒരു സെഷൻ റദ്ദാക്കിയതു സമയക്രമീകരണത്തിന്റെ ഭാഗമായാണെന്നും അജൻഡ പൂർണമായും ചർച്ച ചെയ്തിരുന്നതായും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
-
Also Read
ഉപതിരഞ്ഞടുപ്പ്: ബംഗാളിൽ സംഘർഷം; ഫലം 13ന്
യുക്രെയ്നിലെ കീവിൽ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ട സംഭവത്തെ ഉച്ചകോടിയിലെ പ്രസംഗത്തിനിടെ മോദി പരോക്ഷമായി വിമർശിച്ചിരുന്നു. നിരപരാധികളായ കുട്ടികളുടെ മരണം ഹൃദയം പൊട്ടുന്ന വേദനയാണെന്നു പുട്ടിനോടു മോദി പറയുകയും ചെയ്തു. ഇതു പുട്ടിനെ ചൊടിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു.
മോദിയുടെ സന്ദർശനം ചരിത്രത്തിൽ ഇടംപിടിക്കുമെന്നും വഴിത്തിരിവാകുമെന്നും റഷ്യൻ നയതന്ത്രപ്രതിനിധി റോമൻ ബബുഷ്കിൻ പറഞ്ഞു. അതേസമയം, റഷ്യൻ ബന്ധത്തിന്റെ പേരിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കില്ലെന്നു യുഎസ് വ്യക്തമാക്കി. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിച്ചതായും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.