ഹരിയാന: സെൽജ മത്സരിക്കുന്നത് ഹൂഡ പക്ഷം തന്ത്രപൂർവം തടഞ്ഞെന്ന് ആരോപണം; ബി–ഡി ഗാങ്ങിനെതിരെ കോൺഗ്രസിൽ പട

Mail This Article
ന്യൂഡൽഹി ∙ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഹരിയാനയിലെ കോൺഗ്രസിൽ ഭൂപീന്ദർ ഹൂഡയ്ക്കും മകൻ ദീപേന്ദർ ഹൂഡയ്ക്കും (ബി–ഡി ഗാങ്) എതിരെ പടയൊരുക്കം. ഭൂപീന്ദർ ഹൂഡയെ മാത്രം വിശ്വാസത്തിലെടുത്തു നീങ്ങിയതുകൊണ്ടാണ് സംസ്ഥാനം കൈവിട്ടതെന്ന വികാരത്തിലാണ് എതിർചേരി.
-
Also Read
ബംഗാൾ: കൂട്ടരാജി പിൻവലിച്ച് ഡോക്ടർമാർ
ഹൂഡയുടെ അപ്രമാദിത്വത്തിനു മുന്നിൽ നിശ്ശബ്ദമായിനിന്ന ദേശീയ നേതൃത്വത്തിനും പരാജയത്തിൽ തുല്യപങ്കുണ്ടെന്ന വിമർശനവുമായി സ്ഥാനാർഥികൾതന്നെ രംഗത്തെത്തി. എംപിമാർ മത്സരിക്കേണ്ടെന്ന വ്യവസ്ഥ ഹൂഡ പക്ഷം തിരുകിക്കയറ്റിയത് കുമാരി സെൽജ മത്സരിക്കുന്നതു തടയാനായിരുന്നുവെന്നാണ് പുതിയ ആരോപണം.
നിയമസഭയിലേക്കു മത്സരിക്കാനുള്ള താൽപര്യം ഒരു വർഷം മുൻപേ സെൽജ അറിയിച്ചിരുന്നു. എന്നാൽ, സീറ്റില്ലെന്ന കാര്യം അവസാന നിമിഷവും നേതൃത്വം സെൽജയെ നേരിട്ട് അറിയിച്ചില്ല. പത്രക്കുറിപ്പിലൂടെയാണ് സെൽജ ഇക്കാര്യമറിഞ്ഞതെന്ന് അടുത്ത വൃത്തങ്ങൾ മനോരമയോടു പറഞ്ഞു.
നിയമസഭയിലേക്കു മത്സരിക്കുക എന്നതിലുപരി ദലിത് – ജാട്ട് നേതാക്കൾ ഒരുമിച്ചാണെന്ന സന്ദേശം നൽകാൻ സെൽജയുടെ സ്ഥാനാർഥിത്വം ഉപകരിക്കുമായിരുന്നുവെന്നാണു വിലയിരുത്തൽ. സെൽജ സംസ്ഥാന നേതൃത്വത്തിൽ വീണ്ടും ഉയർന്നുവരുന്നതിനെ ഹൂഡ വിഭാഗം എതിർത്തപ്പോൾ മറുവാക്കു പറയാതെ ദേശീയ നേതൃത്വവും യോജിച്ചു.
ജാട്ട് താൽപര്യമാണു കോൺഗ്രസിൽ നടപ്പാകുന്നതെന്ന സന്ദേശം പരക്കാൻ ഇത് ഇടയാക്കിയെന്നാണു സെൽജ പക്ഷത്തിന്റെ വിലയിരുത്തൽ. ജനസംഖ്യയുടെ 27% വരുന്ന ജാട്ട് വിഭാഗത്തെ ആശ്രയിച്ചു മാത്രം വിജയിക്കാമെന്ന തന്ത്രം പാളിയെന്നും അവർ കുറ്റപ്പെടുത്തുന്നു.
തോൽവിക്കു പിന്നാലെ സെൽജ പക്ഷത്തെ നേതാക്കൾ ഹൂഡയ്ക്കെതിരെ രംഗത്തെത്തി. തന്നെ തോൽപിക്കാൻ ഭൂപീന്ദറും ദീപേന്ദറും ചരടുവലിച്ചെന്നും സ്വതന്ത്രനു പിന്തുണ നൽകിയെന്നും അംബാല കന്റോൺമെന്റിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പർവീന്ദർ പാൽ പാരി ആരോപിച്ചു. 2306 വോട്ടുകൾക്ക് അസന്ദ് മണ്ഡലത്തിൽ തോറ്റ സെൽജ പക്ഷ നേതാവ് ഷംസീർ സിങ് ഗോഗിയും ഹൂഡയ്ക്കെതിരെ ആഞ്ഞടിച്ചു.