അതിർത്തിത്തർക്കം: വിശ്വാസം വീണ്ടെടുക്കാൻ ശ്രമമെന്ന് കരസേനാ മേധാവി

Mail This Article
ന്യൂഡൽഹി ∙ ചൈനയുമായുള്ള അതിർത്തിത്തർക്കത്തിൽ, നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നു കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഇതു നേടിയെടുക്കാൻ ഇരു വിഭാഗങ്ങളും പരസ്പരം ഉറപ്പു നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ പട്രോളിങ് പുനരാരംഭിക്കാനും സൈനികരുടെ പൂർണ പിൻമാറ്റത്തിനും ഇരു രാജ്യങ്ങളും ധാരണയായതിനു പിന്നാലെയായിരുന്നു സേനാ മേധാവിയുടെ പ്രതികരണം.
‘അതിർത്തി പ്രദേശത്തെ നിയന്ത്രണം സാധാരണ നിലയിലാകണം. ഇതു ഘട്ടം ഘട്ടമായിട്ടേ ഇതു സാധ്യമാകൂ. 2020 ഏപ്രിൽ മാസത്തിലെ സ്ഥിതിയിലേക്കു മടങ്ങിപ്പോകേണ്ടതുണ്ട്. അതു തന്നെയാണു മുൻപും ഇപ്പോഴും ആവർത്തിക്കുന്നത്’–അദ്ദേഹം പറഞ്ഞു. അതിർത്തി പ്രദേശത്ത് സ്ഥിതിഗതികൾ നിലവിൽ ശാന്തമാണെങ്കിലും സാധാരണനിലയിലായിട്ടില്ലെന്നും സങ്കീർണത നിലനിൽക്കുന്നുവെന്നും ആഴ്ചകൾ മുൻപ് സേനാ മേധാവി പ്രതികരിച്ചിരുന്നു. അതിർത്തിയിലെ പട്രോളിങ്ങിനും സേനാ പിൻമാറ്റ വിഷയത്തിലും ധാരണയായതായി ചൈനീസ് വൃത്തങ്ങളും സ്ഥിരീകരിച്ചു.