ADVERTISEMENT

മുംബൈ∙ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പിനെതിരെ പൊലീസ് നിലപാട് കടുപ്പിച്ചതോടെ, സോലാപുർ ജില്ലയിലെ മർക്കഡ്‌വാഡിയിലെ പ്രതീകാത്മക പോളിങ്ങിൽ നിന്ന് ഗ്രാമീണർ പിൻവാങ്ങി. ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച അധികൃതർ, ഒരു വോട്ട് ചെയ്താൽപ്പോലും കേസെടുക്കുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. തഹസിൽദാർ, ഡപ്യുട്ടി പൊലീസ് സൂപ്രണ്ട്  എന്നിവരുമായുള്ള ചർച്ചയ്ക്കു പിന്നാലെയാണ് നാട്ടുകാർ വോട്ടെടുപ്പ് ഉപേക്ഷിച്ചത്. 

പോളിങ് സെന്ററുകളും മറ്റു സൗകര്യങ്ങളും ഗ്രാമീണർ തന്നെ ഒരുക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളുടെയും പേരും ചിഹ്നങ്ങളും ഉൾപ്പെടുത്തി ബാലറ്റ് പേപ്പറും അച്ചടിച്ചു. ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ അഭ്യർഥിച്ച് ഗ്രാമത്തിൽ പ്രചാരണവും നടന്നു. പതിവായി എൻസിപിക്ക് ലീഡ് ലഭിക്കുന്ന മർക്കഡ്‌വാഡിയിൽ ബിജെപി സ്ഥാനാർഥി കൂടുതൽ വോട്ട് നേടിയതാണ് ഇവിഎം സംശയത്തിന് ബലം കൂട്ടിയത്. 1900 വോട്ട് പോൾ െചയ്തതിൽ എൻസിപി സ്ഥാനാർഥിക്ക് 843, ബിജെപിക്ക് 1003 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. 

എന്നാൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ സമയത്തൊന്നും പരാതി ഉയർന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തഹസിൽദാർ ആരോപണം തള്ളിയത്. പ്രതീകാത്മക വോട്ടെടുപ്പ് തടഞ്ഞതിനെ പിസിസി അധ്യക്ഷൻ നാനാ പഠോളെ വിമർശിച്ചു. ക്രമക്കേടില്ലെങ്കിൽ ഗ്രാമീണരുടെ നടപടിയെ ഭരണകൂടം ഭയക്കുന്നതെന്തിനാണെന്നും ചോദിച്ചു. ബാലറ്റ് വോട്ടിനെ ബിജെപിക്ക് ഭയമാണെന്ന് എൻസിപിയും (ശരദ് പവാർ) ചൂണ്ടിക്കാട്ടി. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡിയും വോട്ടിങ് യന്ത്രങ്ങൾക്കെതിരെ ഒപ്പുശേഖരണ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

English Summary:

Ballot Paper: Symbolic Poll in Maharashtra Halted by Police, EVM Concerns Resurface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com