ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റ് സമ്മേളനം അവസാനിച്ചെങ്കിലും ബി.ആർ.അംബേദ്കറിന് എതിരായ അമിത് ഷായുടെ വിവാദ പരാമർശം ആളിക്കത്തിക്കാനും ഇന്ത്യാസഖ്യം പാർട്ടികളെ തമ്മിൽ ചേർത്തുനിർത്തുന്ന മുഖ്യവിഷയമാക്കാനും കോൺഗ്രസ് തന്ത്രമൊരുക്കുന്നു. പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ, മുഖം തിരിഞ്ഞുനിന്ന ഇന്ത്യാസഖ്യം പാർട്ടികളെ ഒന്നിച്ചുനിർത്താൻ അമിത് ഷായുടെ പരാമർശം സഹായിച്ചുവെന്ന കണക്കുകൂട്ടലാണ് പാർട്ടി നേതൃത്വത്തിനുള്ളത്. അതുകൂടി പരിഗണിച്ചു പാർട്ടിയുടെ തുടർപരിപാടികൾക്ക് അടുത്തയാഴ്ച കർണാടകയിലെ ബെളഗാവിയിൽ ചേരുന്ന പ്രവർത്തക സമിതി രൂപം നൽകും. ഇന്ത്യാസഖ്യം പാർട്ടികളുടെ സ്ഥിരം ഏകോപനം ഉറപ്പുവരുത്താൻ കോൺഗ്രസ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ആലോചനയുണ്ടാകും. 

പാർലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞ ശേഷം, ഇന്നലെ എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി ചർച്ച നടത്തി. പ്രവർത്തക സമിതി യോഗത്തിന്റെ തയാറെടുപ്പുകളുമായി ബന്ധപ്പെട്ട ആലോചനയാണ് നടന്നതെന്നാണു വിവരം. 

അംബേദ്കർ വിഷയത്തിൽ കൂടുതൽ ജനശ്രദ്ധ ആർജിക്കാൻ എല്ലാ സംസ്ഥാനത്തും വൈകാതെ പ്രധാന നേതാക്കളെ വച്ചുള്ള മാധ്യമസമ്മേളനം നടത്താൻ നേതൃത്വം പിസിസികളോടു നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ പ്രതിഷേധ റാലികൾ ഉൾപ്പെടെ പരിപാടികൾക്കും ആഹ്വാനമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യാസഖ്യം നേതാക്കൾ ഒന്നിച്ചെത്തുന്ന വേദി ഉണ്ടായിട്ടില്ല. ഇന്ത്യാസഖ്യത്തിന്റെ യോഗവും നടന്നിട്ടില്ല. ഇതു രണ്ടും സാധ്യമാകുമോ എന്ന ആലോചന നേതൃത്വത്തിന്റെ മനസ്സിലുണ്ട്. പ്രഖ്യാപനത്തിനു മുൻപ്, പാർട്ടികളുടെ സമ്മതം തേടേണ്ടതുണ്ട്. അതെക്കുറിച്ചുള്ള ആലോചന പ്രവർത്തക സമിതി യോഗത്തിൽ വന്നേക്കും. 

English Summary:

Ambedkar Issue: Amit Shah's controversial remarks on B.R. Ambedkar are being used by Congress to solidify the INDIA alliance. The party is planning protests and rallies across India to keep the issue in the public eye

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com