ഡൽഹിയിൽ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ആയുഷ്മാൻ ഇൻഷുറൻസ് വേണ്ടെന്ന എഎപി വാദം അംഗീകരിച്ച് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി∙ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഡൽഹിയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കേന്ദ്രത്തിനു സുപ്രീം കോടതിയിൽ തിരിച്ചടി. പദ്ധതി ഉടനെ നടപ്പാക്കാൻ കേന്ദ്രവും ഡൽഹി സർക്കാരും ധാരണാപത്രം ഒപ്പിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി സർക്കാർ നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, എ.ജി. മാസി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
-
Also Read
കേന്ദ്രബജറ്റ് സമ്മേളനം 31 മുതൽ
ഡൽഹിക്ക് സ്വന്തമായി ആരോഗ്യ പദ്ധതിയുള്ളപ്പോൾ, കേന്ദ്രത്തിന്റെ 60% സഹായം മാത്രം ലഭിക്കുന്ന പദ്ധതിക്ക് നിർബന്ധിക്കാനാവില്ലെന്നു ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഷേക് സിങ്വി വാദിച്ചു. നയപരമായ വിഷയങ്ങളിൽ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കണമെന്ന് കോടതിക്ക് എങ്ങനെയാണ് സർക്കാരിനെ നിർബന്ധിക്കാനാവുകയെന്നും സിങ്വി ചോദിച്ചു. തുടർന്ന് കേന്ദ്രത്തിനും മറ്റ് എതിർകക്ഷികൾക്കും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു.
കോടതിയുടെ സ്റ്റേ ഉത്തരവിനെ സ്വാഗതം ചെയ്ത ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ, ആയുഷ്മാൻ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണെന്ന് ആരോപിച്ചു.
കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കേണ്ട തീരുമാനത്തിലാണ് ഡൽഹി, ബംഗാൾ സംസ്ഥാനങ്ങൾ. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരുടെ ഇൻഷുറൻസ് പദ്ധതിയുമായി സംയോജിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്.