ADVERTISEMENT

ന്യൂഡൽഹി/ ചെന്നൈ ∙5 മത്സ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ നാവിക സേനയുടെ വെടിവയ്പിൽ പരുക്കേറ്റതിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശ്രീലങ്കൻ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ശ്രീലങ്കൻ അതിർത്തിയിലെ ഡെൽഫ് ദ്വീപിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ട 13 ഇന്ത്യക്കാരെ പിടിക്കാനുള്ള ശ്രമത്തിനിടെയാണു വെടിവയ്പ്പുണ്ടായത്. പരുക്കേറ്റ 5 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്.

പരുക്കേറ്റ തൊഴിലാളികൾ ജാഫ്ന ടീച്ചിങ് ആശുപത്രിയിൽ ചികിത്സയിലാണ്. ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയിരുന്നു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ വിഷയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് കോൺസുലേറ്റ് മുഖേന സഹായം ലഭ്യമാക്കിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സൈന്യത്തെ ഉപയോഗിച്ചു ബലപ്രയോഗം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മനുഷ്യത്വപരമായി പരിഗണിക്കണമെന്നാണ് ഇന്ത്യൻ നിലപാട്. ഇരു സർക്കാരുകളും തമ്മിലുള്ള ധാരണകൾ കർശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

അറസ്റ്റിലായവരെ വിട്ടയയ്ക്കാനും പിടിച്ചെടുത്ത വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും തിരികെ ലഭിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. 

English Summary:

India protests Sri Lankan firing: Five Indian fishermen injured in Sri Lankan navy firing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com