ട്രംപ് ഇഫക്ട്: രൂപ വീണു; ഇടിവ് നേട്ടമാക്കി പ്രവാസികൾ

Mail This Article
കൊച്ചി / ന്യൂഡൽഹി ∙ കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനു പിന്നാലെ ആഗോളതലത്തിൽ കറൻസി, ഓഹരി വിപണികൾ തകർന്നു. രാജ്യാന്തര വിപണിയിൽ സ്വർണം പോലും ഒരു ശതമാനത്തോളം വിലയിടിഞ്ഞശേഷം തിരിച്ചുകയറുകയായിരുന്നു.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഉൾപ്പെടെ മിക്ക കറൻസികൾക്കും ഗുരുതര പരുക്കാണ് ഏറ്റത്. രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ ഡോളറിന് 87.29 രൂപയെന്ന നിലയിലെത്തി. വെള്ളിയാഴ്ച ഇത് 86.62 രൂപയായിരുന്നു; 67 പൈസയുടെ ഇടിവ്. നിരക്ക് 87 ഭേദിക്കുന്നത് ആദ്യം. രൂപയുടെ തകർച്ച നേരിടാൻ റിസർവ് ബാങ്ക് വേണ്ടത് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനസെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ വലിയ തോതിൽ ഇടിഞ്ഞെങ്കിലും പിന്നീടു നില അൽപം മെച്ചപ്പെടുത്തി. സെൻസെക്സ് 319.22 പോയിന്റ് ഇടിഞ്ഞ് 77.186.74 പോയിന്റിലാണ് അവസാനിച്ചത്; നിഫ്റ്റി 121 പോയിന്റ് നഷ്ടത്തോടെ 23,361.05 നിലവാരത്തിലും.
മെഗാ ആദായനികുതി ഇളവ് പ്രഖ്യാപിച്ചിട്ടു പോലും ബജറ്റ് ദിവസവും ഓഹരിവിപണി നിരാശയിലായിരുന്നു. ശനിയാഴ്ചയായതു കൊണ്ടാണെന്നും തിങ്കളാഴ്ച ഇത് മെച്ചപ്പെടുമെന്നുമായിരുന്നു ധനമന്ത്രാലയവൃത്തങ്ങളുടെ പ്രതീക്ഷ. എന്നാൽ, യുഎസ് തുടങ്ങിവച്ച വ്യാപാരയുദ്ധം കാര്യങ്ങൾ കീഴ്മേൽ മറിച്ചു.
ഇടിവ് നേട്ടമാക്കി പ്രവാസികൾ
ദുബായ് ∙ ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് കറൻസികൾക്ക് വിലയേറി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക് ലഭിച്ചതോടെ നാട്ടിലേക്കു പണം അയയ്ക്കാൻ തിരക്കേറി. ഒരു യുഎഇ ദിർഹത്തിന് 23.75 രൂപയാണ് ഇന്നലെ ലഭിച്ചത്. ഞായറാഴ്ച 23.55 രൂപയായിരുന്നു. 1000 ദിർഹം അയയ്ക്കുന്നവർക്ക് നാട്ടിൽ 23,750 രൂപ ലഭിക്കും. ഖത്തർ റിയാൽ 23.89 രൂപ, ബഹ്റൈൻ ദിനാർ 231.09 രൂപ, കുവൈത്ത് ദിനാർ 281.89 രൂപ, ഒമാൻ റിയാൽ 226.32 രൂപ, സൗദി റിയാൽ 23.23 രൂപ എന്നിങ്ങനെയാണ് പുതിയ വിനിമയ നിരക്ക്.