മണിപ്പുർ: രാഷ്ട്രപതിഭരണത്തിന് സാധ്യത

Mail This Article
മണിപ്പുരിൽ രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറി. ബിരേൻ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്കു പൊതുസ്ഥാനാർഥിയെ കണ്ടെത്താൻ പറ്റാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിഭരണം ആലോചനയിലുള്ളത്.മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്ര ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവി തുടങ്ങിയവർ ഇന്നലെ വൈകിട്ട് ഗവർണർ അജയ്‌കുമാർ ഭല്ലയെ കണ്ടു സാഹചര്യങ്ങൾ വിശദീകരിച്ചു. എന്നാൽ, രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണമില്ല. നിയമസഭ മരവിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ടുദിവസമായി എംഎൽഎമാരുമായി ചർച്ച നടത്തുകയായിരുന്നു സംബിത് പത്ര. പല പേരുകൾ ഉയർന്നതോടെ ഇക്കാര്യത്തിൽ അഭിപ്രായസമന്വയം എളുപ്പമല്ലെന്ന് അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
മന്ത്രി വൈ.ഖേംചന്ദ്, സ്പീക്കർ സത്യബ്രത സിങ്, മന്ത്രി തോഗാം ബിശ്വജിത് സിങ് എന്നിവരുടെ പേരുകളാണ് ഉയർന്നത്. കുക്കികളെ വിശ്വാസത്തിലെടുക്കാൻ നാഗാ വിഭാഗത്തിൽനിന്നുള്ള മുഖ്യമന്ത്രി വേണമെന്നും നിർദേശമുയർന്നു. രാഷ്ട്രപതിഭരണം വേണ്ടെന്നാണു ബിജെപിയുടെ പൊതുനയം. മെയ്തെയ് വിഭാഗക്കാരൻ മുഖ്യമന്ത്രിയായാൽ നീതി ലഭിക്കില്ലെന്നും രാഷ്ട്രപതി ഭരണം വേണമെന്നും കുക്കി സംഘടനകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ പൊതുസ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതും കുക്കികളുടെ നിലപാടും രാഷ്ട്രപതി ഭരണത്തിന് അനുകൂലമായ ഘടകമാണ്.അതിനിടെ, ബിരേൻ സിങ്ങിനെ വിമർശിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ യാംബം ലാബായെ ഇംഫാലിൽ സായുധ സംഘം ഇന്നലെ പുലർച്ചെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീടു വിട്ടയച്ചു. നിരോധിത മെയ്തെയ് സംഘടനകളിലെ 9 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.