പുരപ്പുറ സോളറിന് ബാറ്ററി നിർബന്ധമാക്കണം: കേന്ദ്രം

Mail This Article
ന്യൂഡൽഹി / തിരുവനന്തപുരം ∙ പുരപ്പുറ സോളർ പദ്ധതികളിലെ വൈദ്യുതി സംഭരിക്കാൻ ബാറ്ററി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നടപ്പായാൽ സോളർ പ്ലാന്റിനുള്ള മുതൽമുടക്ക് കാര്യമായി കൂടിയേക്കും. മൊത്തം ശേഷിയുടെ 10% വൈദ്യുതി സംഭരണം (കുറഞ്ഞത് 2 മണിക്കൂർ ഉപയോഗത്തിനുള്ളത്) നിർബന്ധമാക്കുന്നതു പരിഗണിക്കണമെന്നു നിർദേശിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ) സംസ്ഥാനങ്ങൾക്കു മാർഗരേഖ അയച്ചു. വൻകിട സൗരോർജ ടെൻഡറുകളിലും 10% സംഭരണം നിർബന്ധമാക്കും.
പകൽ ഗ്രിഡിലേക്ക് അധിക വൈദ്യുതി എത്തുന്നത് ഒഴിവാക്കാനും രാത്രി പീക്ക് സമയത്ത് ഉപഭോക്താവിനു തടസ്സവും ചെലവുമില്ലാതെ വൈദ്യുതി ഉറപ്പാക്കാനും ഇതു സഹായിക്കുമെന്നാണു വിശദീകരണം. ബാറ്ററി ചാർജ് ചെയ്യാൻ സൗര വൈദ്യുതിയോ ഉപയോഗം കുറഞ്ഞ അവസരങ്ങളിൽ ഗ്രിഡിലെ വൈദ്യുതിയോ രണ്ടും കൂടിയോ ഉപയോഗിക്കാം. നിലവിൽ ഭൂരിഭാഗം പുരപ്പുറ സോളർ പദ്ധതികളിലും ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും അതേസമയം ഗ്രിഡിലേക്കു കൊടുക്കുകയാണു ചെയ്യുന്നത്. അതിനാൽ പകൽ ഗ്രിഡിൽ വൈദ്യുതിലഭ്യത കൂടുകയും രാത്രി കുറയുകയും ചെയ്യും. ഉപഭോഗം കൂടുതലുള്ള രാത്രിസമയത്ത് ഈ വൈദ്യുതി ഉപയോഗപ്പെടുത്താൻ കഴിയാറില്ല. മഴയടക്കമുള്ള കാരണങ്ങളാൽ പകൽ തന്നെ സോളർ ഉൽപാദനം കുറയാം. ഇത്തരം ഏറ്റക്കുറച്ചിലുകൾ ഗ്രിഡിന്റെ ആരോഗ്യത്തെയും ബാധിക്കും.
∙ മെച്ചം
പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവനായി ഗ്രിഡിലേക്കു കൊടുക്കുന്നതിനു പകരം, ഒരു ഭാഗം രാത്രിയിലേക്കു സംഭരിച്ചുവയ്ക്കാം. വൈദ്യുതി മുടങ്ങുമ്പോൾ ബാറ്ററി വീട്ടിലെ സാധാരണ ഇൻവെർട്ടർ പോലെ പ്രവർത്തിക്കും. പകൽ സോളർ വൈദ്യുതി ഗ്രിഡിലേക്ക് അമിതമായെത്തുന്ന പ്രശ്നം ഒഴിവാകും. ഈ നടപടികളിലൂടെ 2030 ൽ രാജ്യമാകെ 14–28 ഗിഗാവാട്ട് പുനരുപയോഗ ഊർജം അധികമായി ഉറപ്പാക്കാമെന്നാണു വിലയിരുത്തൽ.
∙ പ്രശ്നം
ബാറ്ററിയുടെ ശേഷിയനുസരിച്ചു ചെലവു കൂടും. മുതൽമുടക്ക് തിരിച്ചുകിട്ടാൻ കൂടുതൽ വർഷമെടുക്കും. അതേസമയം, ബാറ്ററികൾക്കു വില കുറയുന്നുവെന്ന സൂചനയും കേന്ദ്ര മാർഗരേഖയിലുണ്ട്.