ഭൂപേഷ് ബാഗേലിന്റെ മകന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; ഗൂഢാലോചനയെന്ന് കോൺഗ്രസ്

Mail This Article
റായ്പുർ ∙ ഛത്തീസ്ഗഡിലെ മദ്യ അഴിമതി കേസിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിന്റെ വീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് ചെയ്തു. ചൈതന്യയുടെ വീടിനു പുറമേ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 14 സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയതായി ഇ.ഡി അറിയിച്ചു.
ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായിരിക്കെ 2019– 2022 കാലഘട്ടത്തിൽ നടപ്പാക്കിയ മദ്യനയം മൂലം സംസ്ഥാന സർക്കാരിന് 2100 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഇ.ഡി കേസ്. മുൻ എക്സൈസ് മന്ത്രി കവാസി ലഖ്മ, മുൻ ചീഫ് സെക്രട്ടറി വിവേക് ധന്ദ്, ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ തുതേജ, മകൻ യാഷ് തുതേജ എന്നിവരുൾപ്പെടെ 70 പേർക്കെതിരെയാണ് കേസ്. 205 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു.
ആദായനികുതി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി 2024 ജനുവരിയിൽ കേസെടുത്തിരുന്നത്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി കേസ് സുപ്രീം കോടതി തള്ളി. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ബിജെപി സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കുറ്റകൃത്യ – അഴിമതി വിരുദ്ധ വിഭാഗം (ഇഒഡബ്ല്യു–എസിബി) വഴി പുതിയ കേസെടുത്തു. ഈ കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.
സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡെന്ന് കോൺഗ്രസ് ആരോപിച്ചു. ഭൂപേഷ് ബാഗേലിന്റെ ഭിലായിയിലുള്ള വീടിനു മുന്നിൽ എത്തിയ കോൺഗ്രസ് പ്രവർത്തകർ ഇ.ഡിക്കും കേന്ദ്ര സർക്കാരിനും എതിരെ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിനു പിന്നാലെ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.