ADVERTISEMENT

ന്യൂഡൽഹി ∙ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ഏറക്കുറെ ഉറപ്പായെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സമൂഹമാധ്യമ ഇടപെടൽ.

സ്റ്റാർലിങ്കിന് ഇന്ത്യയിലേക്കു സ്വാഗതമോതി അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ് ചെയ്തത്. വിദൂരമേഖലകളിലെ റെയിൽ പദ്ധതികൾക്ക് സ്റ്റാർലിങ്ക് കവറേജ് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെയോടെ പോസ്റ്റ് പിൻവലിച്ചു.

സ്റ്റാർലിങ്കിന് രാജ്യത്ത് ഔദ്യോഗിക അനുമതി നൽകുന്നതിനു മുൻപ് ഒരു കേന്ദ്രമന്ത്രിക്ക് എങ്ങനെ സ്വാഗതം പറയാനാകുമെന്ന ചോദ്യമുയർന്നിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായ മസ്കിന്റെ 2 ബിസിനസ് സംരംഭങ്ങളാണ് ഏകദേശം ഒരേസമയത്ത് ഇന്ത്യയിലേക്ക് എത്തുന്നത്. സ്റ്റാർലിങ്കിനു പുറമേ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‍ല മുംബൈ ബാന്ദ്രയിൽ ഷോറൂം തുടങ്ങുന്നതിനായി കഴിഞ്ഞ ദിവസം റിക്രൂട്മെന്റ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റിലയൻസ് ജിയോയും എയർടെലും സ്റ്റാർലിങ്കുമായി കൈകൊടുത്തത്. എതിർപ്പുകൾ മറികടന്നുള്ള ഈ പങ്കാളിത്തം ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനായി മോദി സംവിധാനം ചെയ്തതാണെന്ന് കോൺഗ്രസ് ആരോപിച്ചു. സ്റ്റാർലിങ്ക് ഇടപാടു നിർത്തിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

സ്വന്തം സാറ്റ്കോം സേവനങ്ങളുടെ ഭാവി?

സ്റ്റാർലിങ്കുമായി കൈകോർത്ത റിലയൻസിനും എയർടെലിനും സ്വന്തം നിലയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളുണ്ട്. പുതിയ പങ്കാളിത്തത്തോടെ ഇവയുടെ ഭാവിയെന്താകുമെന്ന ചോദ്യവുമുയർന്നു. ലക്സംബർഗ് കേന്ദ്രമായ എസ്‍ഇഎസ് എന്ന ഉപഗ്രഹ കമ്പനിയുടെ സഹകരണത്തോടെയാണ് റിലയൻസ് ജിയോ സേവനം നൽകുന്നത്. ഭൂമിയിൽനിന്ന് 8,063 കിലോമീറ്റർ അകലെയുള്ള എസ്ഇഎസിന്റെ 20 മീഡിയം എർത്ത് ഓർബിറ്റ് (മിയോ) ഉപഗ്രഹങ്ങളെയാണ് ജിയോ ആശ്രയിക്കുന്നത്.

ഭൂമിയോടു ചേർന്നുള്ള ഭ്രമണപഥത്തിലുള്ള (ഏകദേശം 1,200 കിലോമീറ്റർ അകലെ) 640 ലോ എർത്ത് ഓർബിറ്റ് (ലിയോ) ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് എയർടെൽ വൺവെബ് ഇന്റർനെറ്റ് നൽകുന്നത്. ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള രാജ്യത്തെ ആദ്യ ലൈസൻസ് വൺവെബിനാണ് ലഭിച്ചത്.

English Summary:

Starlink, Reliance Jio, Airtel Partnership: Minister's welcome sparks debate

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com