ഹോളി, റമസാൻ വെള്ളിയാഴ്ച ഒരേദിവസം; കരുതലിന്റെ കരംകോർത്ത് ഉത്തരേന്ത്യ

Mail This Article
ലക്നൗ (യുപി) ∙ ഹോളിയും റമസാൻ നോമ്പിലെ വെള്ളിയാഴ്ച നമസ്കാരവും ഒരേദിവസം വരുന്നതിനാൽ, നമസ്കാര സമയം 2 മണിക്കു ശേഷമാക്കാൻ ഉത്തരേന്ത്യയിലെ പ്രമുഖ മസ്ജിദുകൾ നിശ്ചയിച്ചു. ലക്നൗവിലെ ഈദ്ഗാഹ് മസ്ജിദ് ഇമാം 2 മണിക്കുശേഷം നമസ്കാരം മതിയെന്നു നിർദേശിച്ചു. സംഭാൽ ഷാഹി ജുമ മസ്ജിദിൽ 2.30 എന്നു നിജപ്പെടുത്തി. സമാധാനവും പരസ്പര ബഹുമാനവും ലക്ഷ്യമിട്ട തീരുമാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു.
ഹോളി ആഘോഷ നേരത്ത് മസ്ജിദ് ടാർപോളിൻ ഉപയോഗിച്ചു മറയ്ക്കാനുള്ള തീരുമാനം സംബന്ധിച്ച വിവാദം സംഭാൽ ഷാഹി ജുമാ മസ്ജിദ് പ്രസിഡന്റ് സഫർ അലി തള്ളി. മുൻകാലങ്ങളിലും ഇങ്ങനെ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ പള്ളികളിലും നമസ്കാരം 2 മണിക്കു ശേഷം നടത്തും. ഹോളിയും റമസാൻ വെള്ളിയും ഒരുമിച്ചു വരുന്നത് സൗഹാർദം വളർത്താനുള്ള അവസരമായി കാണണമെന്ന് അയോധ്യ സെൻട്രൽ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പറഞ്ഞു. ഹരിദ്വാറിലും നമസ്കാര സമയം മാറ്റി.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ യുപിയിലും ഡൽഹിയിലും ബിഹാറിലും ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക കർമസേനയെ വിന്യസിച്ചു.
മുസ്‌ലിം കരകൗശലക്കാരെ ബഹിഷ്കരിക്കണമെന്ന ആവശ്യം തള്ളി
മഥുര (യുപി) ∙ വൃന്ദാവനിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ മുസ്‌ലിം കരകൗശലവിദഗ്ധർ തുന്നുന്ന ഉടയാടകൾ അണിയിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം പൂജാരിമാർ നിരസിച്ചു. അമ്പലത്തിന്റെ പാരമ്പര്യത്തിൽ മതപരമായ വേർതിരിവില്ലെന്ന ശക്തമായ നിലപാടാണ് പൂജാരിമാർ സ്വീകരിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘർഷ് ന്യാസ് നേതാവ് ദിനേഷ് ശർമയാണ് ഈ ആവശ്യം ഉന്നയിച്ചു കത്തു നൽകിയത്.
മതമോ കുടുംബമോ നോക്കി ഒരാളെയും വിലയിരുത്താനാവില്ലെന്നും ക്ഷേത്രത്തിനു കാലാകാലങ്ങളായി മുസ്‌ലിം സഹോദരങ്ങൾ നൽകിയ സേവനങ്ങൾ മറക്കരുതെന്നും പൂജാരി ജ്ഞാനേന്ദ്ര കിഷോർ ഗോസ്വാമി പറഞ്ഞു. വിഗ്രഹങ്ങളിൽ അണിയിക്കുന്ന കിരീടവും ഉടയാടകളും നൂറ്റാണ്ടുകളായി മുസ്‌ലിം കരകൗശല വിദഗ്ധരാണ് നിർമിച്ചു നൽകുന്നത്.