പ്രചണ്ഡ് കോപ്റ്ററിന് വമ്പൻ കരാർ

Mail This Article
ന്യൂഡൽഹി ∙ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ (എൽസിഎച്ച്) വാങ്ങാനുള്ള വമ്പൻ കരാറിൽ പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ഒപ്പിട്ടു. 156 പ്രചണ്ഡ് കോപ്റ്ററുകൾ വാങ്ങാനുള്ള 62,700 കോടി രൂപയുടെ കരാറിനാണ് അംഗീകാരമായത്. ഇതിൽ 66 കോപ്റ്ററുകൾ വ്യോമസേനയ്ക്കും 90 എണ്ണം കരസേനയ്ക്കുമാണ്. കോപ്റ്ററിന് ആവശ്യമായ മറ്റു സാമഗ്രികളും ലഭ്യമാക്കും.
എച്ച്എഎലിനു ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്. കർണാടകയിലെ ബെംഗളൂരുവിലും തുമക്കൂരുവിലുമുള്ള പ്ലാന്റുകളിലാണു കോപ്റ്ററുകൾ നിർമിക്കുക. മൂന്നാം വർഷം ആദ്യ ഹെലികോപ്റ്റർ ലഭ്യമാക്കും. തുടർന്ന് 5 വർഷത്തിനുള്ളിൽ മുഴുവൻ കൈമാറും. പുതിയ കരാറോടെ 8500 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.
5000 മീറ്റർ (16,400 അടി) ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഒരേയൊരു ആക്രമണ ഹെലികോപ്റ്ററാണു പ്രചണ്ഡ്. കിഴക്കൻ ലഡാക്ക്, സിയാച്ചിൻ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതു നേട്ടമാണ്.
2014 ൽ ആണു പദ്ധതിയുടെ ചർച്ച ആരംഭിച്ചത്. അന്നു നിശ്ചയിച്ച തുക 45,000 കോടിയായിരുന്നു.