ADVERTISEMENT

മധുര∙ പാർട്ടി കോൺഗ്രസ് നാളെ സമാപിക്കാനിരിക്കെ പുതിയ ജനറൽ സെക്രട്ടറി ആരാണെന്നതിൽ ധാരണ ഇനിയും രൂപപ്പെട്ടിട്ടില്ല. ഇന്നു രാത്രിയും നാളെ രാവിലെയും നിർണായക ചർച്ച നടക്കും. നേതൃത്വം ഇപ്പോൾ ഇക്കാര്യത്തിൽ പല തട്ടിലാണ്. കേരളത്തിൽ നിന്നുള്ള പിബി അംഗം എം.എ.ബേബിക്കു മുൻതൂക്കമുണ്ട്. പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് അടക്കമുളള ഒരു വിഭാഗം നേതാക്കൾ ബേബിയെ പിന്തുണച്ചേക്കും. ബേബിക്കാണു മുൻഗണന എന്നു വന്നാൽ മുഖ്യമന്ത്രി പിണറായി വിജയനോ കേരള ഘടകമോ മറിച്ചൊരു നിലപാട് എടുക്കില്ല.

അതേ സമയം, മഹാരാഷ്ട്രയിൽ നിന്നുളള പിബി അംഗവും കിസാൻസഭ അധ്യക്ഷനുമായ അശോക് ധാവ്‌ലെയ്ക്കാണ് ബംഗാൾ അടക്കമുള്ള ചില സംസ്ഥാനങ്ങളുടെ പിന്തുണ. ആന്ധ്രയിൽ നിന്നുള്ള ബി.വി.രാഘവലുവാണ് മൂന്നാമത്തെ സ്ഥാനാർഥി. 72 വയസ്സ് ആയതിനാൽ ധാവ്‌ലെയ്ക്ക് ഒരു ടേം മാത്രമേ തുടരാനാകൂ എന്ന് ബേബിയെയും (70) രാഘവലുവിനെയും (70) പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. മത്സരം ഒഴിവാക്കി ഏകകണ്ഠമായി പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുക വെല്ലുവിളിയാണ്.

75 വയസ്സ് എന്ന പ്രായപരിധിയിൽ ഇളവു നൽകി മണിക് സർക്കാരിനെയോ വൃന്ദയേയോ ജനറൽ സെക്രട്ടറി ആക്കണമെന്ന അഭിപ്രായം നേതൃത്വത്തിനു മുന്നിലുണ്ട്. പ്രായപരിധിയുടെ പേരിൽ 6 നേതാക്കൾ ഒറ്റയടിക്ക് പിബിയിൽനിന്നു മാറുന്നത് ഒഴിവാക്കാനായി വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ രണ്ടു പേർക്ക് ഇളവു നൽകണമെന്ന അഭിപ്രായം നേതൃത്വം ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ നൽകിയ ഇളവു തുടരാനാണ് എല്ലാ സാധ്യതയും.

കമ്യൂണിസ്റ്റ് പാർട്ടിയിൽ അനുഭവ സമ്പത്ത് പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി പ്രായപരിധിക്കെതിരെ തിരിയുന്നവരുടെ എണ്ണം കൂടുകയാണ്. കേരളത്തിലെ ഗ്രൂപ്പ് ചർച്ചയിലും ഇക്കാര്യം ഉയർന്നിരുന്നു. ഇന്നു നടക്കുന്ന സംഘടനാ ചർച്ചയിൽ ഇക്കാര്യം കൂടുതൽ പേർ പറഞ്ഞേക്കാം. എന്നാൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രാബല്യത്തിൽ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ഒറ്റയടിക്കു റദ്ദാക്കാൻ ഇടയില്ല. പകരം ഇവിടെ ഉയർന്ന അഭിപ്രായം പഠിക്കാൻ കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്താനും അടുത്ത പാർട്ടി കോൺഗ്രസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുമാണു സാധ്യത. 

പിബിയിലേക്ക് ശൈലജ? 

മധുര∙കേരളത്തിൽ നിന്ന് ആദ്യമായി ഒരു വനിതാ പൊളിറ്റ് ബ്യൂറോ അംഗം വരുമോ? കെ.കെ.ശൈലജയുടെ കാര്യത്തിൽ ആ ആകാംക്ഷയാണ് ഉയരുന്നത്. പിബിയിലെ രണ്ടു വനിതാ അംഗങ്ങളായ വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പ്രായപരിധി ബാധകമായതിനാലാണു പുതിയ രണ്ടു പേർ വരാനുള്ള സാധ്യത ചർച്ചയാകുന്നത്. സിഐടിയു ദേശീയ അധ്യക്ഷ കെ.ഹേമലത, തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം യു.വാസുകി, കെ.കെ.ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ലെ എന്നീ നാലുപേരിൽ രണ്ടുപേരാകും പരിഗണിക്കപ്പെടുക. 

English Summary:

Communist Party Congress: M.A. Baby is the frontrunner to become the next General Secretary of the Communist Party, but discussions continue as other candidates are also under consideration. The party is also debating potential age limit relaxations for several experienced leaders.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com