ADVERTISEMENT

മലപ്പുറം∙ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ മുസ്‌ലിം ലീഗ് ദേശീയ നേതൃയോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി 16ന് കോഴിക്കോട്ട് പ്രതിഷേധ മഹാറാലി നടത്തും. ഡൽഹിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. ഇതിന്റെ തീയതി സംസ്ഥാന കമ്മിറ്റികൾ തീരുമാനിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കിയതെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കും. ഇതിനായി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാർട്ടി എംപിമാരെയും ചുമതലപ്പെടുത്തി. 

യോഗം രാഷ്ട്രീയകാര്യ സമിതി ചെയർമാന‍് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ടാം മോദി സർക്കാരിന്റെ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കു തുല്യമാണു വഖഫ് ബില്ലെന്നു സാദിഖലി തങ്ങൾ പറഞ്ഞു. മതനിരപേക്ഷ ശക്തികളെ ചേർത്തുനിർത്തി ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും. ഇന്ന് മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിലേക്കാണു  കേന്ദ്രസർക്കാർ കടന്നുകയറുന്നത്. നാളെ മറ്റു മതന്യൂനപക്ഷങ്ങൾക്കെതിരെയും ഇത് ആവർത്തിക്കും. സംവരണമടക്കമുള്ള ദലിത്, ന്യൂനപക്ഷ അവകാശങ്ങൾ എടുത്തുകളയാനുള്ള പദ്ധതിയുടെ ഭാഗമായാണു ബില്ലെന്നു മതനിരപേക്ഷ സമൂഹം തിരിച്ചറിയണം. യോജിച്ച പോരാട്ടമാണു രാജ്യം ആവശ്യപ്പെടുന്നത്. 

വഖഫ് ബില്ലിനു തൊട്ടുപിന്നാലെ പാതിരാത്രിയിൽ ലോക്സഭയിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള തീരുമാനം പാസാക്കിയെടുത്തു. നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്ത മണിപ്പുരിലേക്ക് പ്രധാനമന്ത്രി തിരിഞ്ഞു നോക്കിയില്ല. പ്രധാനമന്ത്രിയുടെ  ക്രൈസ്തവ സ്നേഹത്തിന്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ടെന്നും തങ്ങൾ പറഞ്ഞു. 

English Summary:

Waqf Bill: Waqf Bill protests are launched nationwide by the Muslim League. A major rally in Kozhikode and further protests across India will challenge the amended act and its perceived violation of religious freedoms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com