ADVERTISEMENT

മധുര∙ പാർട്ടി നേതാക്കൾ മുതൽ താഴെത്തട്ടു വരെ അഴിമതിയും സദാചാരത്തകർച്ചയും അധികാര മോഹവും വ്യാപകമാകുന്നുവെന്നു സിപിഎം ഏറ്റുപറച്ചിൽ. നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികൾ പോലും ഉയരുന്നു. ഉടൻ തിരുത്തിയില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ് അപകടത്തിലാകുമെന്ന മുന്നറിയിപ്പോടെ വീണ്ടും തെറ്റുതിരുത്തൽ പ്രക്രിയ പ്രഖ്യാപിച്ചു.

പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗം വി.വി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് പാർട്ടി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. നേതാവായിക്കഴിഞ്ഞാൽ പലരും തൊഴിലാളി വർഗത്തെ മറക്കുന്നതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. യുവാക്കളെ ആകർഷിച്ചില്ലെങ്കിൽ പാർട്ടിയുടെ ഭാവി അപകടത്തിലാകുമെന്നു മുന്നറിയിപ്പുണ്ട്. 

ആകെയുള്ള 81,513 ബ്രാഞ്ച് കമ്മിറ്റികളിൽ പലതും പ്രവർത്തിക്കുന്നില്ല. ബ്രാഞ്ചുകൾ പ്രവർത്തിച്ചാലേ അംഗങ്ങൾ സജീവമാകൂവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

കൊൽക്കത്ത പ്ലീനം പ്രഖ്യാപിച്ച തെറ്റു തിരുത്തൽ പ്രക്രിയ ഒറ്റത്തവണ നടത്തുന്ന പരിപാടിയല്ലെന്നും തുടർ പ്രക്രിയയാണെന്നും വി.വി രാഘവലു പറഞ്ഞു. തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഴിമതികളെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശിക്കുമ്പോൾ സഹകരണ മേഖലയിൽ കേരളത്തിൽ നടന്ന അഴിമതികൾ പറയാത്തതെന്ത് എന്ന ചോദ്യത്തിന്, ഗൗരവമുള്ള എല്ലാ വിഷയങ്ങളും റിപ്പോർട്ടിലുണ്ടെന്നും ചർച്ച ചെയ്തതാണെന്നും രാഘവലു പറഞ്ഞു.

പാർട്ടി കോൺഗ്രസ് സമാപനം ഇന്ന്; വൈകിട്ട് 3ന് റാലി

മധുര ∙ പുതിയ നേതൃ നിരയുടെ തിരഞ്ഞെടുപ്പോടെ സിപിഎം 24–ാം പാർട്ടി കോൺഗ്രസിന് ഇന്നു സമാപനം. സമ്മേളനത്തിന്റെ ആദ്യ ദിനം മുതൽ നടന്നിരുന്ന പ്രതിനിധി സമ്മേളന നടപടികൾ ഉച്ചയോടെ പൂർത്തിയാക്കിയ ശേഷം വൈകിട്ട് 3നു നഗരത്തിൽ റാലി നടക്കും. 4ന് എൻ.ശങ്കരയ്യയുടെ പേരിലുള്ള മധുര വാണ്ടിയൂർ റിങ് റോഡ് ജംക്‌ഷനിലെ മൈതാനത്ത് പൊതുസമ്മേളനം നടക്കും. 

സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം അധ്യക്ഷനാകുന്ന യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ജി.രാമകൃഷ്ണൻ, മധുര എംപിയും സ്വാഗത സംഘം സെക്രട്ടറിയുമായ എസ്.വെങ്കിടേശൻ തുടങ്ങിയവർ പങ്കെടുക്കും.

English Summary:

Organizational Report: CPM organizational report reveals rampant corruption, Threatening party's future

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com