ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെയെും വിശ്വാസികളെയും മർദിച്ച സംഭവത്തിൽ പ്രതികളുടെ പേരില്ലാതെ പൊലീസ് എഫ്ഐആർ. തിരിച്ചറിയാത്ത 2 പുരുഷൻമാരും സ്ത്രീയുമാണ് പ്രതികളെന്നാണ് എഫ്ഐആറിലെ പരാമർശം. കഴിഞ്ഞ 31നു പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു അതിക്രമം നടന്നത്. സംഭവത്തിൽ ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ്, പ്രതിഷേധം ശക്തമായതോടെ ഈ മാസം 2ന് ആണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.  

വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി ജബൽപുർ എസ്‌പി വാർത്താ ഏജൻസികളോടു പറഞ്ഞിരുന്നു. എഫ്ഐആറിൽ പേരില്ലാത്ത സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് വൈകിയേക്കും.  

ജബൽപുരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞു സഹായത്തിനെത്തിയ വൈദിക സംഘമാണ് ആക്രമിക്കപ്പെട്ടത്. ജബൽപുർ അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെയാണു ബജ്റങ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തത്.

മർദനം, അസഭ്യം പറയൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫാ. ഡേവിസ് ജോർജിന്റെ കുടുംബാംഗങ്ങളെ തൃശൂരിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു.

ബിജെപി നിലപാട് വ്യക്തമാക്കണം: സതീശൻ

കൊച്ചി ∙ രാജ്യത്ത് വഖഫ് ബോർഡിനെക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ആർ‌എസ്എസ് മുഖപത്രത്തിലെ ലേഖനത്തെക്കുറിച്ച് ബിജെപി നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർഎസ്എസിന്റെ ഗൂഢ അജൻഡ വ്യക്തമാക്കുന്നതാണു ലേഖനം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയെന്ന ശൈലിക്കു തുടർച്ചയുണ്ടാകുമെന്ന സന്ദേശമാണ് ആർഎസ്എസും ബിജെപിയും നൽകുന്നത്. വഖഫ് ബില്ലിനെ എതിർത്തതുപോലെ ചർച്ച് ബില്ലിനായുള്ള സംഘപരിവാറിന്റെ നീക്കത്തെയും കോൺഗ്രസ് എതിർക്കും.

രാജ്യവ്യാപകമായി ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് ബിജെപിക്കു മൗനമാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാധ്യമപ്രവർത്തകരെ പുറത്താക്കുകയാണ്. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതനിരപേക്ഷ സമൂഹം തിരിച്ചറിയും. കപട ന്യൂനപക്ഷ സ്നേഹം കാട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പിനു സംഘപരിവാറിനെ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.

English Summary:

Jabalpur Priest Assault: Malayali priests and believers were brutally assaulted in Jabalpur, Madhya Pradesh. An FIR has been filed, but the accused remain unidentified, sparking outrage and demands for justice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com