ഇത് മധുരപ്രതികാരം: എം.എ.ബേബിയുടേത് വൻ തിരിച്ചുവരവ്; സംസ്ഥാനത്ത് ഇനി സമവാക്യങ്ങൾ മാറും

Mail This Article
മധുര∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണനിയന്ത്രണത്തിലുളള കേരളഘടകത്തിൽ ജനറൽ സെക്രട്ടറിയുടെ രൂപത്തിൽ ഒരു അധികാരകേന്ദ്രം കൂടി വരുന്നു. വ്യത്യസ്ത നിലപാടുകൾക്കു മടിക്കാത്ത ബേബിയും സംസ്ഥാന നേതൃത്വവും തമ്മിലുളള ബന്ധം രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവം വീക്ഷിക്കും.നീതി തേടിയെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കു നേരെ തലസ്ഥാനത്തു പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ബേബി രൂക്ഷമായി പ്രതികരിച്ചതും അവരെ സന്ദർശിച്ചതും കൃത്യം 8 വർഷം മുൻപ് 2017 ഏപ്രിൽ 5ന് ആയിരുന്നു. അഭിപ്രായങ്ങൾ തുറന്ന പറയാൻ അദ്ദേഹം മടിക്കാറില്ല. ബേബിയുടെ സ്ഥാനലബ്ധിക്കു പിണറായി വിജയന്റെ പിന്തുണ പ്രധാനമായിരുന്നെങ്കിലും സാങ്കേതികമായി അദ്ദേഹം പാർട്ടിയിൽ പിണറായിക്കും മുകളിലാണ്.
-
Also Read
അനുഭവസമ്പത്തുമായി വിജു കൃഷ്ണൻ പിബിയിൽ
ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് സംസ്ഥാനത്തു കാര്യമായി ഇടപെട്ടിരുന്നില്ല. എന്നാൽ ബേബി പൂർണാർഥത്തിൽ നാട്ടുകാരനായ ജനറൽ സെക്രട്ടറിയാണ്. സംസ്ഥാനത്തെ ഓരോ പ്രശ്നത്തിലും അദ്ദേഹത്തിനു നിലപാട് ഉണ്ടാകാം. ഭരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ ജനറൽ സെക്രട്ടറിയുടെ പ്രതികരണത്തിനായി സംസ്ഥാനം കാതോർക്കും. തിരുത്തലിന്റെ സ്വരം അതിൽ ഉണ്ടോയെന്നു ശ്രദ്ധിക്കും. മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും കൂടാതെ മൂന്നാമതൊരു ശാക്തിക കേന്ദ്രം കൂടി ഉദയം ചെയ്യുന്നു.ഒരർഥത്തിൽ ഇതു ബേബിയുടെ മധുരപ്രതികാരമാണ്. രണ്ടു പതിറ്റാണ്ടോളം മുൻപു ഡൽഹിയിൽനിന്നു കേരളത്തിലേക്ക് പ്രവർത്തനകേന്ദ്രം മാറിയപ്പോൾ ഭാവി മുഖ്യമന്ത്രിയെന്ന പരിവേഷം വരെ അദ്ദേഹത്തിനുണ്ടായിരുന്നു എന്നാൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിച്ചതിനു ശേഷം അദ്ദേഹത്തിനു കേരളത്തിൽ കാര്യമായ റോൾ ഉണ്ടായില്ല.
പിബി അംഗമായി ഉയർന്നെങ്കിലും പാർട്ടി ഡൽഹി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനായി നിയോഗം. കുടുംബം കേരളത്തിൽ തുടർന്നതിനാൽ വന്നുംപോയും ഇരുന്ന ബേബി ഇടപെടലുകൾ പാർട്ടി യോഗങ്ങളിലെ ചർച്ചകളിൽ ഒതുങ്ങി. പിണറായിയുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിച്ചു. സംസ്ഥാന നേതൃത്വം അധികം അടുപ്പിക്കാത്ത ആ പിബി അംഗം പാർട്ടിയുടെ ദേശീയ നായകനായിരിക്കുന്നു. കോൺഗ്രസ് സഹകരണം സംബന്ധിച്ച നിലപാടുകളും ഇവിടെ ചലനമുണ്ടാക്കും. സംസ്ഥാന നേതൃത്വമാണ് കേന്ദ്ര നേതൃത്വത്തെ നിയന്ത്രിക്കുന്നതെന്ന വിമർശനത്തിനും സാധ്യത നിലനിൽക്കുന്നു.പിബിയിൽ രണ്ടു വനിതാ അംഗങ്ങൾ ഒഴിവാകുന്ന സാഹചര്യമുണ്ടായിട്ടും തന്നോടുളള അവഗണന തുടരുകയാണെന്ന് കെ.കെ.ശൈലജ കരുതിയേക്കാം. പിബിയിൽ എത്തണമെന്ന ഇ.പി.ജയരാജന്റെ ആഗ്രഹവും സഫലമായില്ല.
കേരളത്തിന് അധികമായി കിട്ടിയ ഒഴിവിൽ വനിതാ അംഗം വേണമെന്ന തീരുമാനമാണ് 2022 ൽ മാത്രം സംസ്ഥാന കമ്മിറ്റിയിൽ എത്തിയ കെ.എസ്.സലീഖയ്ക്ക് കേന്ദ്ര കമ്മിറ്റിയിലേക്ക് അപ്രതീക്ഷിത വഴിയൊരുക്കിയത്. സീനിയറായ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബയെ അതിനായി വെട്ടി. ന്യൂനപക്ഷ മുഖമായി വരാനുളള മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സാധ്യതയും അതോടെ അടഞ്ഞു. എ.കെ.ബാലനു പകരം പട്ടികജാതി വിഭാഗത്തിൽനിന്ന് പി.കെ.ബിജുവിന് സാധ്യത ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. പിണറായിയുടെയും എം.വി.ഗോവിന്ദന്റെയും വിശ്വസ്തനായ പുത്തലത്ത് ദിനേശൻ താത്വിക മുഖമായി ഉയരുന്നു. എൽഡിഎഫ് കൺവീനറെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്താറുണ്ട് എന്നതിനാൽ ടി.പി.രാമകൃഷ്ണന്റെ വരവ് പ്രതീക്ഷിച്ചതാണ്. അതേ സമയം, സംസ്ഥാന കമ്മിറ്റി ക്ഷണിതാവു സ്ഥാനത്തുനിന്ന് ഒരു മാസം മുൻപ് മാത്രം കമ്മിറ്റി അംഗമായി മാറിയ ജോൺ ബ്രിട്ടാസ് കേന്ദ്രകമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായത് അപ്രതീക്ഷിതമായി. ബ്രിട്ടാസിന്റെ അതിവേഗ ആരോഹണം പിണറായിയെ പിന്തുണയ്ക്കുന്നവരിലും സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു.