സർദാർ പട്ടേലിനെ വിട്ടുകൊടുക്കില്ല; അനുസ്മരണ പ്രമേയം ഇന്ന്

Mail This Article
അഹമ്മദാബാദ് ∙ വിശാല പ്രവർത്തക സമിതി യോഗത്തിലുടനീളം ‘തല ഉയർത്തി’ നിന്നത് സർദാർ വല്ലഭ്ഭായ് പട്ടേൽ. കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച ഗുജറാത്തി നേതാവിനെ സ്വന്തമാക്കാൻ മറ്റാരെയും അനുവദിക്കില്ലെന്ന അവകാശപ്രഖ്യാപനം കൂടിയാണ് ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ നേതൃത്വം നടത്തിയത്. യോഗ ഹാളിനു സമീപത്തെ പട്ടേൽ സ്മാരകം സന്ദർശിച്ച് പ്രതിമയ്ക്കു മുന്നിൽ പൂക്കളർപ്പിച്ച ശേഷമാണ് സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയത്. കോൺഗ്രസ് നേതാവെന്ന നിലയിൽ പട്ടേൽ രാജ്യത്തിനായി നൽകിയ സംഭാവനകൾ എണ്ണിപ്പറയുന്ന പ്രമേയവും പ്രവർത്തക സമിതി യോഗം തയാറാക്കി. പ്രമേയം ഇന്ന് എഐസിസി സമ്മേളനത്തിൽ അവതരിപ്പിക്കും. മതവിദ്വേഷത്തിനും ധ്രുവീകരണത്തിനും എതിരെ പട്ടേലും നെഹ്റുവും സ്വീകരിച്ച നിലപാടുകളും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
-
Also Read
തോൽവികൾ പാഠമായില്ല; ഗവർണർക്ക് തിരുത്തൽ
നെഹ്റുവിനു വേണ്ടി പട്ടേലിനെ തഴഞ്ഞെന്ന് നരേന്ദ്ര മോദിയും അമിത് ഷായും നടത്തുന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ് കോൺഗ്രസ് നൽകുന്നത്. പട്ടേൽ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുടെ കാര്യത്തിൽ ആർഎസ്എസും ബിജെപിയും നടത്തുന്ന ഗൂഢാലോചനയെക്കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സൂചിപ്പിച്ചു. പട്ടേലിന്റെ ജന്മവാർഷികത്തിന്റെ 150–ാം വർഷവും ചരമദിനത്തിന്റെ 75–ാം വർഷവുമാണിത്.