എൻഐഎ ചോദ്യം ചെയ്യൽ: സഹകരിക്കാതെ റാണ; ഡൽഹിക്കു പുറത്ത് തെളിവെടുപ്പിനു കൊണ്ടുപോയേക്കും

Mail This Article
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിലൊരാളായ പാക്ക് വംശജൻ തഹാവൂർ റാണ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു വിവരം. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടികൾ റാണ നൽകുന്നില്ലെന്നാണു സൂചന. ഡൽഹിക്കു പുറത്തേക്ക് ഉൾപ്പെടെ റാണയെ തെളിവെടുപ്പിനു കൊണ്ടുപോകുമെന്നും വിവരമുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിവിധ കേസുകളുമായി റാണയ്ക്കു ബന്ധമുണ്ടെന്നും ഈ സാഹചര്യത്തിൽ സംസ്ഥാന ഏജൻസികൾക്കു ചോദ്യം ചെയ്യലിന് അവസരം നൽകുമെന്നും സൂചനയുണ്ട്. 2008 ജൂലൈ 25ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിലും 2008 സെപ്റ്റംബറിൽ ഭീകരവാദ സംഘടനകളിലേക്ക് കേരളത്തിൽനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും റാണയ്ക്കു പങ്കുണ്ടെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നത്. ഈ സാഹചര്യത്തിലാണു സംസ്ഥാന ഏജൻസികൾക്കും ചോദ്യം ചെയ്യലിന് അവസരം നൽകാനുള്ള സാധ്യത പരിശോധിക്കുന്നത്.
∙ ഒപ്പമുണ്ട് ‘വിറ്റ്നസ് ബി’
മുംബൈയിൽ നിന്നുള്ള ഒരു അജ്ഞാത സാക്ഷിയെ റാണയ്ക്കൊപ്പം ചോദ്യം ചെയ്യാൻ ഡൽഹിയിലെത്തിച്ചിട്ടുണ്ട്. എൻഐഎയുടെ സാക്ഷിപ്പട്ടികയിൽ ‘വിറ്റ്നസ് ബി’ എന്നു മാത്രം പരാമർശിച്ചിരിക്കുന്ന ഇയാൾ തഹാവൂർ റാണയുടെയും കേസിലെ മറ്റൊരു പ്രധാനപ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെയും ബാല്യകാല സുഹൃത്താണെന്നാണു വിവരം. ഹെഡ്‌ലി 2006 ൽ മുംബൈയിലെത്തിയപ്പോൾ സ്വീകരിച്ചത് ഇയാളാണെന്നും യാത്രയ്ക്കും താമസത്തിനുമുള്ള ക്രമീകരണം ചെയ്തു നൽകിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
∙ എല്ലാ ദിവസവും വൈദ്യപരിശോധന
തഹാവൂർ റാണയെ എല്ലാ 24 മണിക്കൂറിലും വൈദ്യപരിശോധനയ്ക്കു വിധേയനാക്കുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിൽ അഭിഭാഷകരെ കാണാൻ അനുവദിച്ചിട്ടുണ്ട്. ഒരു പേന മാത്രമാണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. ലോധി റോഡിലെ 8 നിലയുള്ള എൻഐഎ ആസ്ഥാനത്തെ അതീവ സുരക്ഷിത സെല്ലിലാണു റാണയെ താമസിപ്പിച്ചിരിക്കുന്നത്. സിസിടിവി ക്യാമറ ഘടിപ്പിച്ചിരിക്കുന്ന മുറിയിൽ കിടക്കയും ശുചിമുറി സൗകര്യവുമുണ്ട്. 12 എൻഐഎ ഉദ്യോഗസ്ഥർക്കു മാത്രമാണു ഈ സെല്ലിൽ പ്രവേശിക്കാൻ അനുമതി.