നാഷനൽ ഹെറൾഡ് കേസ് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

Mail This Article
ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നൽകിയതിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രതിഷേധപരിപാടികൾ നടത്തി. സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്തിനു സമീപം പ്രവർത്തകർ പ്രതിഷേധം നടത്തി. ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദർ യാദവ് അക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ‘ഭയപ്പെടരുത്’ (ഡരോ മത്) എന്നെഴുതിയ പോസ്റ്ററുകളുമായാണ് പ്രവർത്തകരെത്തിയത്. യൂത്ത് കോൺഗ്രസ്, എൻ എസ്‍യുഐ അടക്കമുള്ള സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് ഇ.ഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ കോൺഗ്രസിനെതിരെയുള്ള വിമർശനത്തിനു ബിജെപിയും മൂർച്ച കൂട്ടിയിട്ടുണ്ട്. വിഷയം രാഷ്ട്രീയമല്ലെന്നും അഴിമതിയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. കോൺഗ്രസിന്റെ ഭീഷണി കൊണ്ടൊന്നും അന്വേഷണ ഏജൻസികൾ വിരളില്ലെന്നു ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ‘കേസിലെ അടിസ്ഥാനപരമായ കാര്യങ്ങളോടു കോൺഗ്രസ് എന്തുകൊണ്ടാണു പ്രതികരിക്കാത്തത്? കോടതി പോലും ഇടപെട്ടില്ലല്ലോ? ’– രവിശങ്കർ പ്രസാദ് ചോദിച്ചു.
കേരളത്തിലും പ്രതിഷേധം
തിരുവനന്തപുരം ∙ നാഷനൽ ഹെറൾഡ് കേസിൽ േന്ദ്രസർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി ആരോപിച്ച് സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ് പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രസർക്കാർ ഓഫിസുകളിലേക്കു മാർച്ച് നടത്തി. തലസ്ഥാനത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ഏജീസ് ഓഫിസിലേക്കു നടത്തിയ പ്രതിഷേധം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.