സിൽക്യാര തുരങ്ക നിർമാണം പൂർത്തിയാകുന്നു

Mail This Article
സിൽക്യാര (ഉത്തരാഖണ്ഡ്) ∙ ഉത്തരകാശിയിലെ സിൽക്യാര തുരങ്കം പൂർത്തിയാകുന്നു. ഇരുഭാഗങ്ങളിൽ നിന്നുമുള്ള പണി കഴിഞ്ഞു. അടുത്ത 15– 18 മാസം കൊണ്ട് യാത്രയ്ക്ക് തുറന്നുകൊടുക്കും. 2023 നവംബർ 12ന് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തിനു ശേഷം സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവർത്തനം രാജ്യത്തിന്റെ ചരിത്രത്തിലിടം പിടിച്ചിരുന്നു. തുരങ്കത്തിന്റെ തുടക്കത്തിലുള്ള ബാബ ബൗഖ്നാഗ് ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പങ്കെടുത്തു.
തുരങ്കത്തിന്റെ നീളം 4.53 കിലോമീറ്ററാണ്. 853 കോടി രൂപയാണ് ചെലവഴിച്ചത്. 5 മിനിട്ടാണ് യാത്രാദൈർഘ്യം. ഉത്തരാഖണ്ഡിലെ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ചാർധാം തീർഥയാത്രയ്ക്ക് ഏറെ സമയം ലാഭിക്കാം. ഗംഗോത്രിയിൽ നിന്ന് യമുനോത്രിയിലേക്ക് നിലവിലുള്ള 227 കിലോമീറ്റർ ദൂരത്തിൽ 26 കിലോമീറ്റർ കുറയുമെന്ന് നിർമാണം നടത്തുന്ന നാഷനൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ എംഡി കൃഷ്ണകുമാർ അറിയിച്ചു.