ഐഎസ്ആർഒ: 3 വർഷത്തിൽ 3 പ്രധാന ദൗത്യങ്ങൾ; ചന്ദ്രൻ, ചൊവ്വ ദൗത്യം 2028 ൽ

Mail This Article
തിരുവനന്തപുരം ∙ 3 വർഷത്തിനുള്ളിൽ ഇന്ത്യയിൽനിന്നു ചന്ദ്രനിലേക്കും ചൊവ്വയിലേക്കും നടത്തുന്നതു 3 പ്രധാന ദൗത്യങ്ങൾ. ചന്ദ്രയാൻ 4 ദൗത്യത്തിനു പിന്നാലെ അഞ്ചാം ദൗത്യത്തിനും ചൊവ്വാ ഗ്രഹത്തിലിറങ്ങുന്ന മംഗൾയാൻ 2 ദൗത്യത്തിനും സർക്കാരിന്റെ അനുമതിയായെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ ‘മനോരമ’യോടു പറഞ്ഞു.
ചന്ദ്രയാൻ 4, മംഗൾയാൻ 2 എന്നിവ 2028 ൽ നടപ്പാക്കുകയാണു ലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങി മണ്ണിന്റെ സാംപിൾ ശേഖരിച്ചു തിരികെ ഭൂമിയിലേക്ക് എത്തുന്നതാണു ചന്ദ്രയാൻ 4 ദൗത്യം. ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയുടെ (ജാക്സ) സഹകരണത്തോടെയാണ് അഞ്ചാം ചന്ദ്രയാൻ ദൗത്യമായ ചാന്ദ്ര ധ്രുവ പര്യവേക്ഷണ പദ്ധതി (ലുപെക്സ്). ഇന്ത്യ ഇതുവരെ ചന്ദ്രനിലേക്ക് എത്തിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ലാൻഡറും റോവറുമാകും (6800 കിലോ) ഇതിന് ഉപയോഗിക്കുകയെന്ന് ഡോ.നാരായണൻ പറഞ്ഞു. 2028–29 ലാകും ഈ ദൗത്യം നടപ്പാക്കുക.
11 വർഷം മുൻപു വിജയകരമാക്കിയ ചൊവ്വ പര്യവേക്ഷണ ദൗത്യം മംഗൾയാനിനു തുടർച്ചയായി മംഗൾയാൻ 2 എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചു 2028 ൽ വിക്ഷേപിക്കാനും ലക്ഷ്യമിടുന്നു. ചൊവ്വയിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തി റോവർ ഉപയോഗിച്ചു പ്രതലത്തെക്കുറിച്ചുള്ള പഠനമായിരിക്കും മംഗൾയാൻ 2 നടത്തുക. ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ആളില്ലാ വിക്ഷേപണം ഈ വർഷം ഡിസംബറിനുള്ളിൽ നടത്തുമെന്നും അതിൽ അർധ ഹ്യൂമനോയ്ഡ് (മനുഷ്യരൂപമുള്ള റോബട്) വ്യോമമിത്രയെ ബഹിരാകാശത്ത് എത്തിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.
ഈ വർഷം 20 ദൗത്യങ്ങൾ ഐഎസ്ആർഒ നടപ്പാക്കും. യുഎസും ഇന്ത്യയും ചേർന്നുള്ള നൈസർ ഉപഗ്രഹം ജൂൺ അവസാനം വിക്ഷേപിക്കും. കന്യാകുമാരിയിൽ അസ്തമയം കാണാനാകുന്ന സ്ഥലത്ത് ഐഎസ്ആർഒയുടെ സ്പേസ് പാർക്ക് നിർമിക്കുമെന്നും ഡോ.നാരായണൻ പറഞ്ഞു.
സുനിത വില്യംസിനെ കുടുക്കിയ പ്രശ്നം ഇന്ത്യയും നേരിട്ടു
ബഹിരാകാശനിലയത്തിൽനിന്നു മടങ്ങിയെത്താൻ സുനിതാ വില്യംസിനു തടസ്സമായ ബഹിരാകാശ യാനത്തിലെ ത്രസ്റ്ററിന്റെ പ്രശ്നം ഗഗൻയാനിനു വേണ്ടി തയാറാക്കിയ ക്രൂ മൊഡ്യൂൾ പരീക്ഷണത്തിനിടെ ഐഎസ്ആർഒയും നേരിട്ടെന്ന് ചെയർമാൻ ഡോ.നാരായണൻ പറഞ്ഞു. ത്രസ്റ്റർ അമിതമായി ചൂടാകുന്നത് മഹേന്ദ്രഗിരിയിലെ ക്രൂമൊഡ്യൂൾ പരീക്ഷണത്തിനിടെ, ഒരു വർഷം മുൻപാണു കണ്ടെത്തിയത്. അതു പരിഹരിക്കുകയും ചെയ്തു.