‘ജിഹാദ് സർബത്ത്’ പരാമർശം: ബാബാ രാംദേവിന് കോടതി വിമർശനം

Mail This Article
ന്യൂഡൽഹി ∙ ഹംദർദ് കമ്പനിയുടെ റൂഹ് അഫ്‌സ സർബത്തിനെതിരെ ‘ജിഹാദ് സർബത്ത്’ പരാമർശം നടത്തിയ യോഗാ ഗുരു ബാബ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. രാംദേവിന്റെ പരാമർശം മനഃസാക്ഷിയെ ഞെട്ടിക്കുന്നതും സാധൂകരണമില്ലാത്തതാണെന്നും നിരീക്ഷിച്ച ജസ്റ്റിസ് അമിത് ബൻസാൽ അധ്യക്ഷനായ ബെഞ്ച് വിദ്വേഷ പരാമർശ വീഡിയോ അടിയന്തരമായി സമൂഹമാധ്യമ സൈറ്റുകളിൽനിന്ന് നീക്കം ചെയ്യാൻ നിർദേശിച്ചു. തുടർന്ന് ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് വ്യക്തമാക്കി രാംദേവ് വിഡിയോ പതഞ്ജലി പ്രോഡക്ട്സിന്റെ സമൂഹമാധ്യമ സൈറ്റിൽനിന്ന് നീക്കം ചെയ്തു.
ഹംദർദ് കമ്പനി നൽകിയ ഹർജി വീണ്ടും പരിഗണിക്കാൻ മേയ് ഒന്നിലേക്കു മാറ്റി. രാജ്യത്ത് സർബത്ത് വിൽക്കുന്ന ഒരു കമ്പനി വരുമാനം പള്ളികൾ നിർമിക്കാൻ ഉപയോഗിക്കുകയാണെന്നും സർബത്ത് ജിഹാദാണിതെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. പതഞ്ജലിയുടെ റോസ് സർബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവ് ഈ പരാമർശം നടത്തിയത്.