തീരാതെ വിസ്മയം; താജ്മഹൽ കണ്ടാസ്വദിച്ച് വാൻസ് കുടുംബം

Mail This Article
ആഗ്ര ∙ ലോകഹൃദയം കവർന്ന ഇന്ത്യൻ നിത്യവിസ്മയം കൺനിറയെ കണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സന്ദർശക ഡയറിയിലെഴുതി: ദ് താജ് മഹൽ ഇസ് അമേസിങ്. ജയ്പുരിൽനിന്ന് ഇന്നലെ രാവിലെ 9.15നാണ് വാൻസും ഭാര്യ ഉഷയും മക്കളും ആഗ്ര വിമാനത്താവളത്തിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. മക്കളായ വിവേകും യൂവാനും മിറബെലും ഇന്ത്യൻ വേഷത്തിലായിരുന്നു. എല്ലാവരും ഒരു മണിക്കൂറോളം ഇവിടെ ചെലവിട്ടു. പ്രണയത്തിന്റെയും മാനവ വൈഭവത്തിന്റെയും പവിത്രസ്മാരകമായ താജ്മഹൽ ഇന്ത്യയെന്ന മഹത്തായ രാജ്യത്തിനുള്ള പാരിതോഷികമാണെന്ന് വാൻസ് സന്ദർശക ഡയറിയിൽ കുറിച്ചു.
വിമാനത്താവളത്തിൽനിന്ന് താജ്മഹലിലേക്കുള്ള 12 കിലോമീറ്റർ കാറിൽ യാത്രചെയ്ത വാൻസ് കുടുംബത്തെ എതിരേറ്റ് റോഡിന്റെ ഇരുവശങ്ങളിലും സ്കൂൾ വിദ്യാർഥികൾ ഇന്ത്യ, യുഎസ് പതാകകളുമായി നിൽപ്പുണ്ടായിരുന്നു. അലങ്കാരങ്ങൾ നിറഞ്ഞ വഴിയിൽ പലയിടത്തും രംഗോലി ഒരുക്കിയിരുന്നു. താജ് സന്ദർശിച്ച ശേഷം സിറ്റി പാലസിലെത്തി 2 മണിക്കൂർ ചെലവിടാൻ നേരത്തേ തീരുമാനിച്ചിരുന്നതാണെങ്കിലും പിന്നീടു റദ്ദാക്കി. ആഗ്രയിൽനിന്നു ജയ്പുരിലേക്കു തന്നെയാണ് വാൻസ് തിരികെ പോയത്. ഇന്നു രാവിലെ യുഎസിലേക്കു മടങ്ങും.