മണിപ്പുർ: കുക്കി ഗ്രാമങ്ങൾക്കു നേരെ ആക്രമണം

Mail This Article
കൊൽക്കത്ത ∙ മണിപ്പുരിലെ കാംജോങ് ജില്ലയിലെ ഗംപാൽ, ഹയിയാങ് കുക്കി ഗ്രാമങ്ങൾക്കു നേരെ ആക്രമണം. ഒട്ടേറെ വീടുകൾ തകർത്തു. നാഗാ ഗോത്രവിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഘർഷം വർധിച്ചതിനെത്തുടർന്ന് പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള കലാപം ആരംഭിച്ച ശേഷം നാഗാ ഗ്രൂപ്പുകളും കുക്കികളും തമ്മിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഗ്രാമങ്ങൾക്കു നേരെ ആക്രമണം അപൂർവമാണ്.
ഇതിനിടെ സംസ്ഥാനത്ത് സായുധ ഗ്രുപ്പുകൾക്ക് നേരെയുള്ള നടപടികൾ തുടരുകയാണ്. ആരംഭായ് തെംഗോലിന്റെ 2 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നിർണായകമായ ശ്രമങ്ങൾ നടത്തിയതായി ഗവർണർ അജയ് കുമാർ ഭല്ല പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുർ കലാപത്തിന്റെ രണ്ടാം വാർഷികമായ മേയ് 3ന് പ്രത്യേക ഭരണപ്രദേശ ദിനമായി ആചരിക്കുമെന്ന് കുക്കി സംഘടനകൾ അറിയിച്ചു. മണിപ്പുരിനെ വിഭജിച്ച് കുക്കി മേഖലകളെ ഉൾപ്പെടുത്തി കേന്ദ്രഭരണ പ്രദേശം വേണമെന്നാണ് കുക്കി സംഘടനകളുടെ ആവശ്യം.