‘ജയിലോ മന്ത്രിപദമോ; ഉടൻ തീരുമാനിക്കൂ’: മന്ത്രി സെന്തിൽ ബാലാജിയോട് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ മന്ത്രി പദവി ഉടൻ ഒഴിഞ്ഞില്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയുടെ ജാമ്യം പിൻവലിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്ത് ഒരു വർഷത്തോളം ജയിലിലായിരുന്ന സെന്തിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഡിഎംകെ സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റെടുത്തിരുന്നു.
മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് 28നുള്ളിൽ അറിയിക്കാൻ സെന്തിലിനോടു നിർദേശിച്ചു. സെന്തിൽ മന്ത്രിയായതോടെ കേസിലെ സാക്ഷികൾക്ക് സമ്മർദമുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മന്ത്രിക്കെതിരായ കേസുകളുടെ വിവരങ്ങളും സാക്ഷിമൊഴികളും കോടതി പരിശോധിച്ചിരുന്നു. 2013ൽ അണ്ണാഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, എൻജിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌ത് കോഴ വാങ്ങിയെന്നാണു കേസ്.