‘പ്രാർഥന ചൊല്ലി, ജീവൻ തിരിച്ചുകിട്ടി’: ഭീകരരുടെ വെടിയുണ്ടകളിൽനിന്ന് രക്ഷപ്പെട്ട് ദേബാശിഷ് ഭട്ടാചാര്യ

Mail This Article
ശ്രീനഗർ ∙ പഹൽഗാമിൽ ഭീകരർ സഞ്ചാരികളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതിനിടെ അസം സർവകലാശാലയിൽ ബംഗാളി പ്രഫസറായ ദേബാശിഷ് ഭട്ടാചാര്യ വെടിയുണ്ടകളിൽനിന്ന് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ബൈസരണിലെ പുൽമേട്ടിൽ കുടുംബത്തോടൊപ്പമിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടതോടെ ചിലർ നിലത്തു കുത്തിയിരുന്നു പ്രാർഥിക്കാൻ തുടങ്ങി. അവർ പറഞ്ഞ മുസ്‌ലിം പ്രാർഥനാവാക്യങ്ങൾ (കലിമ) താനും ആവർത്തിച്ചതാണു രക്ഷയായതെന്നു ഭട്ടാചാര്യ പറഞ്ഞു.
‘ഒരു ഭീകരൻ ഞങ്ങൾക്കുനേരെ വന്നു. എന്റെ അടുത്തിരുന്നയാളെ വെടിവച്ചു. അയാൾ എന്നെ നോക്കി. എന്താണു ചെയ്യുന്നതെന്നു ചോദിച്ചു. അതിനു മറുപടി പറയാതെ ഞാൻ പ്രാർഥന (കലിമ) ഉച്ചത്തിൽ ചൊല്ലിക്കൊണ്ടിരുന്നു. എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിയില്ല, അയാൾ പിന്തിരിഞ്ഞു നടന്നുപോയി’– വാർത്താഏജൻസിയായ പിടിഐയോട് ഭട്ടാചാര്യ പറഞ്ഞു.
ഭീകരർ പോയശേഷം ഭാര്യയെയും മകനെയും കൂട്ടി വേഗം സ്ഥലം വിട്ടു. 2 മണിക്കൂർ നടന്നപ്പോൾ നാട്ടുകാരനായ ഒരാളെ കണ്ടു. അയാളാണു ഞങ്ങളെ പഹൽഗാമിലെത്താൻ സഹായിച്ചതെന്നും ഭട്ടാചാര്യ പറഞ്ഞു.
പുൽമേടുകളിൽ തോക്കുമായി ചുറ്റിനടന്ന ഭീകരർ സ്ത്രീകളെയും കുട്ടികളെയും മാറ്റിനിർത്തിയിട്ടു പുരുഷന്മാരെ മാത്രമാണു ലക്ഷ്യമിട്ടതെന്നാണ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടവരുടെ മൊഴി.