ADVERTISEMENT

കൊച്ചി ∙ വെടിയേറ്റു വീണവരുടെ ചോരയും ഭീകരർ ബാക്കിവച്ചവരുടെ കണ്ണീരുമായി ഒരുപോലെ ഹൃദയം തുളച്ച ഒരു ചിത്രം. മരവിപ്പ് ഒഴിയാത്ത മുഖവുമായി പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിനരികെ നവവധു ഹിമാൻഷി. കേവലം 6 നാൾ മാത്രം നീണ്ട ദാമ്പത്യത്തിന്റെ ബാക്കിപത്രമായി ആ കൈകളിലെ ചുവന്ന കുപ്പിവളകൾ. പഹൽഗാം ഭീകരാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ പുറത്തുവന്ന ദൃശ്യമായിരുന്നു നാവിക ഉദ്യോഗസ്ഥനായ ഭർത്താവ് വിനയ് നർവാളിന്റെ ജീവനറ്റ ശരീരത്തിനു സമീപം ഉടഞ്ഞു ചിതറിയ സ്വപ്നങ്ങളുമായിരിക്കുന്ന ഹിമാൻഷിയുടേത്. കോടിക്കണക്കിന് ഭാരതീയർ ആ ചിത്രത്തിനു താഴെ ഇന്നലെ കുറിച്ചിട്ടത് ഒരേയൊരു വാക്ക്– ഹാർട്ട്ബ്രേക്കിങ്!

ഡൽഹി വിമാനത്താവളത്തിൽ വിനയ്‌യുടെ മൃതദേഹവുമായെത്തിയ പെട്ടിയെ കെട്ടിപ്പുണർന്നു പൊട്ടിക്കരഞ്ഞ ഹിമാൻഷി ഒരു സൈനികനുള്ള വിടവാങ്ങൽ പോലെ സല്യൂട്ട് നൽകി ജയ്ഹിന്ദ് വിളിച്ചാണ് പ്രിയപ്പെട്ടവനെ യാത്രയാക്കിയത്. ‘അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നു. അദ്ദേഹത്തിന് അഭിമാനം നൽകുന്ന വിധത്തിൽ ഞാൻ ജീവിക്കും’– മൃതദേഹത്തിനു മുന്നിൽനിന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഹിമാൻഷി പറഞ്ഞു. 

ഹരിയാനയിലെ കർണാൽ ഭുസ്‌ലി സ്വദേശിയും കൊച്ചി ദക്ഷിണ നാവിക കമാൻഡിലെ ഓഫിസർ ഇൻ ചാർജുമായിരുന്ന (എസ്ഐജി) ലഫ്റ്റനന്റ് വിനയ് നർവാളും ഗുരുഗ്രാം സ്വദേശി ഹിമാൻഷിയും തമ്മിലുള്ള വിവാഹം പതിനാറിനായിരുന്നു. 19ന് സൽക്കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഇരുപതിനാണു മധുവിധു ആഘോഷിക്കാൻ നവദമ്പതികൾ കശ്മീരിലേക്കു പോയത്. ഇരുവരുടെയും കുടുംബാംഗങ്ങൾ ഉത്തരേന്ത്യൻ ആചാരപ്രകാരം ബന്ധുക്കളുടെയും അയൽവാസികളുടെയും വീടുകളിൽ മധുരപലഹാരങ്ങൾ എത്തിച്ചു കൊണ്ടിരിക്കവേയാണ് വിനയ്‌യുടെ മരണവാർത്ത എത്തിയത്. ഇന്നലെ വൈകിട്ടു കർണാലിൽ മൃതദേഹം സംസ്കരിച്ചു. 

English Summary:

Himanshi's Heartbreaking Farewell: A six-day marriage ends in tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com