തിരിച്ചടി കരുതലോടെ; പാക്ക് പങ്കിനു വ്യക്തമായ തെളിവുകിട്ടിയാൽ പ്രതീക്ഷിക്കാത്ത സമയവും സ്ഥലവും കണ്ടെത്തി പ്രഹരം

Mail This Article
ന്യൂഡൽഹി ∙ പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ ഉടൻ തിരിച്ചടി നൽകുമോ? എങ്കിൽ എങ്ങനെ, എപ്പോൾ? ഉത്തരം നൽകാൻ സാധിക്കാത്ത ചോദ്യങ്ങളാണിവ. ഉത്തരം അറിയാവുന്നവർ അതു പറയുന്നത് അപകടകരവും.
പാക്ക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായ തെളിവു ലഭിച്ചശേഷമേ ഇന്ത്യ പ്രതികരിക്കൂ. പാക്കിസ്ഥാനല്ല ഇതിനു പിന്നിലെന്നു പാക്ക് പ്രതിരോധമന്ത്രി പ്രസ്താവന പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിൽ വ്യക്തമായ തെളിവു കണ്ടെത്താനാവും ഇന്ത്യയുടെ ആദ്യശ്രമമെന്നു കരുതാം. ഇന്റലിജൻസ് ഏജൻസികൾക്ക് അതു ലഭിച്ചാലും അക്കാര്യം പുറത്തു പറഞ്ഞെന്നുവരില്ല. കാരണം, പുറത്തു പറഞ്ഞാൽ പാക്കിസ്ഥാൻ തിരിച്ചടി പ്രതീക്ഷിച്ചിരിക്കും. തിരിച്ചടിക്കായി പുറപ്പെടുന്ന ഇന്ത്യൻ സൈനികസംഘത്തിന് അത് അപകടകരമാകും.
ഇത്തരം സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് സർജിക്കൽ സ്ട്രൈക്ക് നടത്താൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ സർപ്രൈസ് ഘടകം വളരെ പ്രധാനമാണ്. ശത്രു പ്രതീക്ഷിക്കാത്ത സമയത്തും സ്ഥലത്തുമാവണം പ്രഹരം നടത്തേണ്ടത്. അതു കണ്ടെത്തി തിരഞ്ഞെടുക്കുക എന്നതാണ് ഇന്ത്യൻ സൈന്യത്തിന് ആദ്യം ചെയ്യാനുള്ളത്.
ഇതിനു മുൻപു പലതവണ സർജിക്കൽ സ്ട്രൈക്ക് ശൈലിയിൽ ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും അതിൽ 2 സംഭവങ്ങളാണ് നടത്തിയതായി ഇന്ത്യ അവകാശപ്പെട്ടത്. ആദ്യത്തേത്, 2016 ൽ ഉറിയിലെ ഇന്ത്യൻ സൈനിക ക്യാംപ് ആക്രമിച്ചതിനു പകരമെന്നോണം, ഇന്ത്യൻ സൈന്യത്തിലെ ചെറിയൊരു കമാൻഡോ വിഭാഗം അപ്രതീക്ഷിതമായി നിയന്ത്രണരേഖ കടന്ന് ഒരു കിലോമീറ്ററോളം ഉള്ളിലേക്കു കയറി ലോഞ്ചിങ് പാഡുകൾ തകർത്ത് അനേകം ഭീകരരെ വധിച്ചത്. രണ്ടാമത്തേത്, 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരെ ചാവേറാക്രമണം നടത്തി നാൽപതിലധികം ജവാന്മാരെ വധിച്ചതിനു പകരമായി ബാലാക്കോട്ടിൽ വൻ ഭീകരസങ്കേതം ഇന്ത്യൻ വ്യോമസേന മിന്നലാക്രമണത്തിൽ തകർത്തത്.
ഈ 2 ശൈലിയിലുള്ള ആക്രമണങ്ങളും ഇനി പ്രതീക്ഷിക്കുന്നത് തൽക്കാലം ശരിയായെന്നു വരില്ല. കാരണം, പഹൽഗാം ആക്രമണം നടത്തിയപാടേ പാക്ക് വ്യോമസേന വ്യോമപ്രതിരോധനിരയിൽ കനത്തകാവൽ ഏർപ്പെടുത്തിയിട്ടുണ്ടാവും. ഇന്ത്യയിൽനിന്ന് ആക്രമണം ഉണ്ടായാൽ നേരിടാൻ തയാറായി റഡാറുകളും ഫൈറ്റർ സ്ക്വാഡ്രണുകളും നിൽക്കുന്നുണ്ടാവും. ഈ സമയത്ത് ആക്രമണം നടത്തുന്നത് അപകടകരമാവാം.
ഉറി ആക്രമണത്തിന്റെ പ്രത്യാക്രമണം കരമാർഗം നിയന്ത്രണരേഖ കടന്നാണ് നടത്തിയത്. ആ രീതിയിലുള്ള പ്രത്യാക്രമണം തടയാൻ പാക്ക് സൈന്യം തയാറെടുത്തുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 4 മാസത്തോളമായി നിയന്ത്രണരേഖയോടു ചേർന്നുള്ള പ്രദേശത്ത് പാക്ക് സൈന്യം കുഴിബോംബുകൾ നിരത്തുകയായിരുന്നെന്ന് അറിയുന്നു. അതു ശരിയാണെങ്കിൽ, പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ 4 മാസത്തോളമായി ഭീകരർ ഇങ്ങനെയൊരു ആക്രമണത്തിനു തയാറെടുക്കുകയായിരുന്നു എന്നു കരുതാം. ഇന്ത്യൻ സൈന്യം കരമാർഗം കടന്നെത്തുന്നതു തടയാൻതന്നെയാവാം ഈ മുൻകരുതൽ.
ഇന്ത്യൻ ഭാഗത്തുനിന്നുള്ള തിരിച്ചടിക്ക് ഏതാനും ആഴ്ചകളെടുത്തേക്കാം. പാക്ക് ഭാഗത്തെ ജാഗ്രത കുറഞ്ഞശേഷം അവർ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലവും സമയവും ശൈലിയും തിരഞ്ഞെടുത്താവും പ്രത്യാക്രമണം നടത്തുക. ധൃതിപിടിച്ചുള്ള പ്രത്യാക്രമണം വിജയിച്ചാൽത്തന്നെ, ഇന്ത്യൻ സൈനികരെ അനാവശ്യമായി അപകടത്തിലേക്കു പറഞ്ഞയയ്ക്കുന്നതിനു തുല്യമാവും അത്.