ഭീതിയുടെ താഴ്വരയായി കശ്മീർ; തുടക്കം അന്നും പഹൽഗാമിൽ; വീണ്ടും ചർച്ചയായി ‘ദ് മെഡോ’

Mail This Article
പാക്ക് ഭീകരസംഘടനയായ‘അൽ ഫറാൻ’ 1995 ജൂലൈ 4നു 6 വിദേശികളെ തട്ടിക്കൊണ്ടുപോയതു പഹൽഗാമിൽനിന്നായിരുന്നു. ഈ സംഭവത്തെപ്പറ്റി ബ്രിട്ടിഷ് മാധ്യമപ്രവർത്തകരായ അഡ്രിയാൻ ലെവിയും കാത്തി സ്കോട്ടും ചേർന്നെഴുതി 2012ൽ പ്രസിദ്ധീകരിച്ച ‘ദ് മെഡോ’ എന്ന പുസ്തകം വീണ്ടും ചർച്ചയാകുന്നു. അന്നു ഭീകരർ ബന്ദികളാക്കിയവരിൽ യുഎസ് പൗരൻ ജോൺ ചൈൽഡ്സ് രക്ഷപ്പെട്ടു.
മറ്റൊരു ബന്ദിയായ നോർവീജിയൻ നാടക കലാകാരൻ ഹാൻസ് ക്രിസ്റ്റ്യൻ ഓസ്ട്രോയെ ഭീകരർ വധിച്ചു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്‌ണപുരത്തു കഥകളി പഠിച്ച് മേയിൽ അരങ്ങേറ്റം നടത്തിയശേഷം ഇന്ത്യ ചുറ്റിക്കാണാൻ പോയതായിരുന്നു ഓസ്‌ട്രോ. പോൾ വെൽ, കീത്ത് മഗൻ (ഇരുവരും ബ്രിട്ടിഷ്), ഡോണൾഡ് ഫ്രെഡ് യാച്ചിങ്സ് (യുഎസ്), ഡിർക്ക് ഹസർട്ട് (ജർമനി) എന്നിവരുടെ മോചനത്തിനായി ഇന്ത്യയും ബന്ദികളുടെ രാജ്യങ്ങളും നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല.
ഇവർക്കു പിന്നീടെന്തു സംഭവിച്ചെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ദ് മെഡോ. അവശേഷിച്ച ബന്ദികളെ 1995 ഡിസംബർ 24ന് വെടിവെച്ചു കൊന്നെന്നാണു പുസ്തകത്തിൽ പറയുന്നത്. ബന്ദികളുടെ മോചിപ്പിക്കുന്നതിൽ ഇന്ത്യാ സർക്കാരും രഹസ്യാന്വേഷണ ഏജൻസികളും ഉദാസീനത കാട്ടിയെന്നും പുസ്തകത്തിൽ ആരോപണമുണ്ട്.