ഭീകരതയെ ചെറുത്ത ആദിലിന് പ്രണാമം; സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ച കുതിരക്കാരനും കൊല്ലപ്പെട്ടു

Mail This Article
പഹൽഗാം ∙ കശ്മീരിൽ സഞ്ചാരികളെ ആക്രമിച്ച ഭീകരരെ തടയാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടമായ പഹൽഗാം സ്വദേശി സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് (30) നാടിന്റെ ആദരം. ഭീകരർ വെടിവച്ചുകൊന്ന 26 പേരിലൊരാളായ ആദിൽ ഷാ, സഞ്ചാരികൾക്കു വഴികാട്ടിയായെത്തിയ കുതിരക്കാരനായിരുന്നു. ഭീകരരെ ചെറുത്ത് ജീവത്യാഗം ചെയ്ത യുവാവിന്റെ ധീരതയ്ക്കുമുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നു മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു.

പഹൽഗാമിൽ യുവാവിന്റെ ഗ്രാമത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത സംസ്കാരച്ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു. ബൈസരണിലേക്കു സഞ്ചാരികളെ കുതിരപ്പുറത്തു കയറ്റിക്കൊണ്ടുപോകുന്ന ജോലിയായിരുന്നു ആദിലിന്. കുതിരപ്പുറത്തേറ്റി കാഴ്ച കാണിക്കാൻ കൊണ്ടുപോയ സഞ്ചാരികളെ ആക്രമിച്ച ഭീകരരിലൊരാളുടെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണു ആദിലിനു വെടിയേറ്റത്.
‘കുടുംബം പോറ്റാനാണ് ആദിൽ കുതിരക്കാരനായി പോയത്. യുവാവിന്റെ അസാധാരണമായ ധീരതയും ത്യാഗവും എന്നും ഓർമിക്കപ്പെടും’– ഒമർ അബ്ദുല്ല സമൂഹമാധ്യമത്തിൽ കുറിച്ചു. ഫോൺബന്ധമില്ലാത്ത സ്ഥലമാണു ബൈസരൺ. ചൊവ്വാഴ്ച രാത്രി പത്തോടെയാണു വിവരം വീട്ടുകാരറിഞ്ഞത്. ആശുപത്രിയിലെത്തിയ ബന്ധുക്കളോടു കൊല്ലപ്പെട്ട സഞ്ചാരിയുടെ മകളാണു നടന്ന സംഭവം വിവരിച്ചത്. ഭീകരർ 3 തവണ ആദിലിന്റെ നെഞ്ചിലേക്കു നിറയൊഴിച്ചു.