ADVERTISEMENT

പഹൽഗാമിലെ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനു നേരിട്ടു ബന്ധമുണ്ടെന്നാണു ഞാൻ കരുതുന്നത്. പട്ടാള മേധാവിയായിരുന്ന പർവേസ് മുഷറഫിനെപ്പോലെ അദ്ദേഹത്തിനും അൽപം വിവാദ പശ്ചാത്തലമുണ്ടെന്നതാണ് ആദ്യ കാരണം. പാക്ക് ചാരസംഘടന ഐഎസ്ഐയുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് അസിം. ഏതാനും ദിവസം മുൻപ് അദ്ദേഹം കശ്മീരിനെക്കുറിച്ചു നടത്തിയ പ്രകോപനപരമായ പരാമർശങ്ങളാണു രണ്ടാമത്തെ കാരണം.

പാക്കിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണ് കശ്മീരെന്നാണ് അദ്ദേഹം പറഞ്ഞത്. കശ്മീർ വിഷയം സജീവമായി നിർത്താൻ വേണ്ടിയായിരുന്നു ഇതെന്നു വ്യക്തം. ഹിന്ദുക്കളെ ലക്ഷ്യമിട്ടും അദ്ദേഹം ചില വിവാദ അഭിപ്രായപ്രകടനങ്ങൾ അന്നു നടത്തി. ജീവിതത്തിന്റെ എല്ലാ തുറകളിലും ഹിന്ദുക്കളിൽനിന്നു വ്യത്യസ്തരാണു നമ്മളെന്നു നമ്മുടെ പൂർവികർ ചിന്തിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.  

സമീപകാലത്തെ ജമ്മു കശ്മീരിന്റെ സാഹചര്യം, പ്രത്യേകിച്ച് ജമ്മു മേഖലയിൽ നടക്കുന്ന ഭീകരാക്രമണങ്ങൾ ഇതിനൊപ്പം വിലയിരുത്തേണ്ടതുണ്ട്. രജൗരി, അഖ്നുർ മേഖലകളിൽ ഏതാനും മാസങ്ങൾക്കിടെ പലതവണ ഭീകരാക്രമണങ്ങളുണ്ടായി. കശ്മീർ വിഷയം സജീവമായി നിർത്താൻ പാക്കിസ്ഥാൻ പലതും ചെയ്യുന്നുവെന്ന് ഇതിൽനിന്നു വ്യക്തമാണ്. ഇതിനിടെ പാക്ക് സേനാ മേധാവിയുടെ പരാമർശം അതിർത്തിയിലെ ഭീകരർക്ക് പ്രചോദനമായിയെന്നു കരുതാം. ഏതാനും മാസം മുൻപ് ‘അൽപം കൂടി കാത്തിരിക്കൂവെന്ന’ തരത്തിലുള്ള പരാമർശം അസിം മുനീർ നടത്തിയിരുന്നു. പഹൽഗാം ആക്രമണത്തിനുശേഷം അദ്ദേഹത്തിൽ കൂടുതൽ ശ്രദ്ധവരാൻ ഇങ്ങനെ പല കാരണങ്ങളുണ്ട്.  

ജമ്മു കശ്മീരിനു പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളിലേക്കും ഈ ആക്രമണം വിരൽചൂണ്ടുന്നുണ്ട്. പ്രതിഷേധങ്ങളെല്ലാം ഇല്ലാതായി എന്നാണു പറയപ്പെട്ടിരുന്നതെങ്കിലും അസ്വസ്ഥത ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിരുന്നില്ല. പലതും ഉള്ളിൽ ഉരുകുകയായിരുന്നു. ഉപരിതലത്തിൽ മാത്രമായിരുന്നു ശാന്തത. ഈ വിവരം രഹസ്യാന്വേഷണ ഏജൻസികളും മനസ്സിലാക്കിയിരുന്നു. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകരസംഘടനകൾ അതിർത്തിയിൽ പതിവായി ഭീകരപ്രവർത്തനം നടത്തുന്നതാണ്. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ് റസിസ്റ്റൻസ് ഫ്രണ്ടിനു ലഷ്കറുമായി ബന്ധമുണ്ട്. അതിർത്തിക്ക് അപ്പുറത്തുനിന്നാണ് ഇവരെയെല്ലാം നിയന്ത്രിക്കുന്നത്.  

ആക്രമണത്തിനു തിരഞ്ഞെടുത്ത സമയവും ശ്രദ്ധിക്കണം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യ സന്ദർശിക്കുമ്പോഴുള്ള ഈ ആക്രമണം രാജ്യാന്തരശ്രദ്ധ നേടാൻ വേണ്ടിയായിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു. യുഎസ് ഭരണകർത്താക്കളുടെ സന്ദർശന സമയത്ത് ഇത്തരം സംഭവങ്ങൾ മുൻപുമുണ്ടായിട്ടുണ്ട്. 2000 ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സന്ദർശന ഘട്ടത്തിലായിരുന്നു ജമ്മു ചിട്ടിസിങ്പുരയിലെ സിഖ് കൂട്ടക്കൊല.  

ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ കശ്മീരികൾ അല്ലാത്തവരും മുസ്‌ലിം ഇതര വിഭാഗക്കാരും കശ്മീരിൽ സ്ഥലം വാങ്ങി സ്ഥിരതാമസമാക്കുന്നതും ഒരു കാരണമായി പറയപ്പെടുന്നു. പുറത്തുനിന്നുള്ളവർക്കെതിരെയാണ് ഈ ആക്രമണം നടന്നത്. വിനോദസഞ്ചാരികളെ ആക്രമിച്ചതിനു പിന്നിൽ ഇങ്ങനെയൊരു കാരണമുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.  

ഇത്തരത്തിലുള്ള ഏതു ഭീകരാക്രമണവും സുരക്ഷാവീഴ്ചയിലേക്കു തന്നെയാണ് ആദ്യം വിരൽചൂണ്ടുക. എന്നാൽ, ഇതിനൊരു മറുവശം കൂടിയുണ്ട്. ഈ സ്ഥലത്തും സാഹചര്യത്തിലും ഭീകരർക്ക് ഒരു മേൽക്കൈയുണ്ടായിരുന്നു; സർപ്രൈസ് എന്ന ഘടകം. പ്രദേശത്ത് ഏറെക്കാലമായി അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സുരക്ഷാവിഭാഗം പല സ്ഥലങ്ങളിലായി നിൽക്കുന്നു. ഭീകരരുടെ ഭാഗത്തുനിന്നാണ് ഒരു നീക്കമുണ്ടാകാൻ സാധ്യത. എവിടെ, ആരെ എന്നതെല്ലാം അവരാണു തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ സർപ്രൈസ് ഘടകം അവരുടെ ഭാഗത്താണ്.  

സമാധാന അന്തരീക്ഷം അവിടെ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി പഴിചാരാൻ സാധിക്കില്ല. ഒരു സ്ഥലത്ത് അക്രമസാഹചര്യമൊന്നുമില്ലാതിരിക്കെ സൈനികർ കർശന സുരക്ഷ ഒരുക്കിയാൽ സാധാരണക്കാർക്ക് അതു തെറ്റായ ചിന്ത നൽകും. സമാധാന സാഹചര്യം സുരക്ഷാ ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നില്ലെന്ന തോന്നലുണ്ടാക്കും. ഇവിടെയെല്ലാം സാധാരണപോലെയാണ്, പിന്നെ സുരക്ഷാ ഉദ്യോഗസ്ഥർ എന്താണു ചെയ്യുന്നതെന്നാകും അവർ ചിന്തിക്കുക.

സ്ഥിതിഗതികൾ നല്ലതല്ല എന്നു സ്ഥാപിക്കാനാണോ ശ്രമം എന്ന ആശങ്കയുണ്ടാകും. ഇങ്ങനെയാണെങ്കിലും, ഇന്റലിജൻസ് വിഭാഗങ്ങൾക്കു പിഴവു സംഭവിച്ചോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നെങ്കിൽ സുരക്ഷ ശക്തമാക്കുമായിരുന്നു. എന്നാൽ, അതുണ്ടായില്ല.  

അതിർത്തി കടന്നുള്ള ആക്രമണമാണു പഠാൻകോട്ടിലുമുണ്ടായത്. എന്നാൽ, മിലിറ്ററി കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം. ഭീകരാക്രമണ സാഹചര്യങ്ങളിൽ എങ്ങനെ അതിനെ നേരിടണം, എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ പഠിച്ചു കേന്ദ്രത്തിന് അന്നു റിപ്പോർട്ട് നൽകിയിരുന്നു. അതെല്ലാം നടപ്പാക്കുകയും ചെയ്തു. അതിനു ശേഷം അത്തരമൊരു ആക്രമണമുണ്ടായിട്ടില്ല. മുൻ ആഭ്യന്തര സെക്രട്ടറി മധുകർ ഗുപ്തയുടെ നേതൃത്വത്തിൽ വേറൊരു സമിതി സമാന്തര പഠനം നടത്തി രണ്ടാമതൊരു റിപ്പോർട്ട് നൽകിയിരുന്നു. അതിർത്തിയിലെ സുരക്ഷ, വേലി ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു അത്. അതിലെ നിർദേശങ്ങളും നടപ്പാക്കിയെന്നാണു കരുതുന്നത്. പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സമാനമായ പഠനം നടത്തണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട മുൻകരുതലുകൾ മനസ്സിലാക്കി നടപ്പാക്കണം.  

ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പാണ്. ഉറി, പുൽവാമ ആക്രമണങ്ങൾക്കു ശേഷം ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. നമ്മുടെ സേന അതിനു ശക്തവുമാണ്. എപ്പോൾ, എങ്ങനെ എന്നതിൽ കേന്ദ്രസർക്കാരാണു തീരുമാനമെടുക്കേണ്ടത്.  

(ആർമി വൈസ് ചീഫ് ഓഫ് സ്റ്റാഫായിരുന്ന ലേഖകനാണ് പഠാൻകോട്ട് ആക്രമണത്തിനു പിന്നാലെ സേനാ കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാനുള്ള റിപ്പോർട്ട് തയാറാക്കിയത്)

English Summary:

Pahalgam terror attack: Connecting the Dots to Pakistan's Military Leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com