ADVERTISEMENT

ന്യൂഡൽഹി ∙ പഹൽഗാമിൽ നിന്നു ഭീകരാക്രമണം നടന്ന ബൈസരൺ താഴ്‌വര വരെയുള്ള 7 കിലോമീറ്റർ ദൂരം എത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ എടുത്തത് ഒരു മണിക്കൂറിലേറെ സമയം. ആക്രമണം നടത്തിയ ഭീകരർ അതിനുള്ളിൽ കാട്ടിനുള്ളിലേക്കു മടങ്ങിയിരുന്നു. ഇത്രയേറെ സമയമെടുക്കാൻ കാരണം പ്രദേശത്തെ ദുർഘട വഴിയാണെന്നു സൈനിക ഉദ്യോഗസ്ഥർ പറയുന്നു.

വിനോദസഞ്ചാര മേഖലയിൽ ഭീകരാക്രമണം ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന വിവരം രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരുന്നുവെന്ന സൂചനയുമുണ്ട്. പൊലീസ് കൺട്രോൾ റൂമിലേക്ക് 2.45നാണ് ആദ്യമായി അപകടസന്ദേശം ലഭിക്കുന്നത്. ഒരു സ്ത്രീയുടേതായിരുന്നു ഫോൺകോൾ. ഉടൻതന്നെ 45 പേരുടെ പൊലീസ് സംഘം പുറപ്പെട്ടു. ആകെയുള്ള 7 കിലോമീറ്ററിൽ 2.5 കിലോമീറ്റർ ദൂരം ബൈക്കുകളിലും സൈനിക വാഹനത്തിലും ഇവർ പിന്നിട്ടു. ബാക്കിയുള്ള ദൂരം ഇവർ ഓടുകയായിരുന്നു. ബൈസരൺ വാലിയിലേക്കുള്ള റോഡിന്റെ മോശം അവസ്ഥ കാരണം വാഹനങ്ങൾക്ക് ഇവിടേക്കു പോകാൻ സാധിക്കില്ലെന്നതാണു തടസം. ചെളി നിറഞ്ഞ വഴിയിൽ ബൈക്കുകൾ ഉൾപ്പെടെ പുതഞ്ഞുപോകുന്നതായിരുന്നു സാഹചര്യം. 

ജഡ്ജിമാർ മടങ്ങി

കൊച്ചി ∙ കശ്മീരിൽ സന്ദർശനത്തിനുപോയ, കേരള ഹൈക്കോടതിയിലെ 3 ജഡ്ജിമാരും മടങ്ങി. അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത്കുമാർ, ജി.ഗിരീഷ് എന്നിവരാണ് ഇന്നലെ ഉച്ചയോടെ ശ്രീനഗറിൽനിന്നു മടങ്ങിയത്. അനിൽ കെ.നരേന്ദ്രനും പി.ജി.അജിത്കുമാറും ഇന്നലെ ഡൽഹിയിൽ തങ്ങി. ജി.ഗിരീഷ് രാത്രിയോടെ കൊച്ചിയിൽ മടങ്ങിയെത്തി.

17 നാണു കുടുംബസമേതം ജഡ്ജിമാർ കശ്മീരിലേക്കു പോയത്. 21നു പഹൽഗാം സന്ദർശിച്ചിരുന്നു. ആക്രമണത്തിനു മണിക്കൂറുകൾ മുൻപ് 22 ന് രാവിലെ അവിടെനിന്നു മടങ്ങി. 

അഷ്വറൻസ് കമ്മിറ്റി അജൻഡ മാറ്റിവച്ച് എംഎൽഎമാർ

തിരുവനന്തപുരം ∙ എംഎൽഎമാരായ കെ.പി.എ.മജീദ്, എം.മുകേഷ്, കെ.ആൻസലൻ, ടി.സിദ്ദിഖ് എന്നിവരാണു കേരള നിയമസഭയുടെ അഷ്വറൻസ് കമ്മിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച ശ്രീനഗറിലെത്തിയത്. ഇവർ എത്തിയപ്പോൾ ഭീകരാക്രമണം നടന്നുകഴിഞ്ഞിരുന്നു. ജീവൻ നഷ്ടപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവർ കശ്മീർ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെത്തി. കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

ഇന്നലെ ഔദ്യോഗിക ചർച്ചകൾ നടന്നില്ല. പൂർണമായി സുരക്ഷിതമെന്ന അറിയിപ്പു ലഭിക്കുന്നതുവരെ പുറത്തിറങ്ങരുതെന്ന്  അധികൃതർ നിർദേശം നൽകിയിട്ടുണ്ടെന്ന് എംഎൽഎമാർ പറഞ്ഞു. കശ്മീർ നിയമസഭാ സമിതിയുമായുള്ള ചർച്ചകൾ ഇന്നു നടന്നേക്കും.

ആസൂത്രകരും ശിക്ഷിക്കപ്പെടും

ന്യൂഡൽഹി ∙ പഹൽഗാമിൽ ആക്രമണം നടത്തിയവരെ മാത്രമല്ല, പിന്നിൽ നിന്ന് ആസൂത്രണം ചെയ്തവരും ശിക്ഷിക്കപ്പെടുമെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റ മുന്നറിയിപ്പ്. ആക്രമണത്തിൽ മറുപടി കൊടുത്തിരിക്കുമെന്നു രാജ്യത്തിനു ഉറപ്പു നൽകുന്നുവെന്നും ഡൽഹിയിൽ വ്യോമസേനയുടെ ചടങ്ങിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ നയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പറഞ്ഞു.  

English Summary:

Pahalgam Attack: Security forces delayed response under scrutiny

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com