ADVERTISEMENT

ശ്രീനഗർ∙ പഹൽഗാമിന്റെ കണ്ണീരിൽ രോഷവും സങ്കടവും ഒരുമിച്ചുചേർന്നപ്പോൾ കശ്മീർ ജനത ഇന്നലെ നാടിന്റെ വാതിലുകളെല്ലാം കൊട്ടിയടച്ചു. ഒറ്റക്കെട്ടായ മൗനവും ബന്ദും ആഹ്വാനം ചെയ്തു രാഷ്ട്രീയ പാർട്ടികളും മതനേതാക്കളും വാണിജ്യ സ്ഥാപനങ്ങളും കശ്മീരിന്റെ ദുഃഖം രാജ്യത്തെ ഓർമപ്പെടുത്തി; അധികാരികളെയും. ഇനിയിത് ആവർത്തിക്കരുതെന്ന ശക്തമായ മുന്നറിയിപ്പ്.

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർ മുതൽ കുതിരസവാരിക്കാർ വരെയുള്ളവരും മെഴുകുതിരിതെളിച്ചു പ്രതിഷേധയാത്ര നടത്തി. ഇതിൽ നാട്ടുകാരും പങ്കുചേർന്നു.

മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയാണു ബന്ദിന് ആദ്യം ആഹ്വാനം ചെയ്തത്. നാഷനൽ കോൺഫറൻസ് പിന്തുണച്ചു രംഗത്തെത്തി. മുത്തഹിദ മജ്‌ലിസെ ഉലമ തലവൻ മിർവായിസ് ഉമർ ഫാറൂഖ് അടക്കമുള്ള നേതാക്കളും ശക്തമായി പ്രതിഷേധിച്ചു. ‘ നിരപരാധിയെ കൊല്ലുന്നവൻ മനുഷ്യരാശിയെ മുഴുവൻ കശാപ്പ് ചെയ്യുന്നു’ എന്നു ഖുർആൻ വചനം ഓർമിപ്പിച്ച അദ്ദേഹം കശ്മീരിനെ വേദനയിലാഴ്ത്തിയ, ചോരചിന്തിയ ദിനം എന്നും വിശേഷിപ്പിച്ചു.

മുഫ്തി നാസിറുൽ ഇസ്‌ലാമും ബന്ദിനെ പിന്തുണച്ചു. കശ്മീർ ജനത ഈ വേദന മറികടക്കാൻ ഒരുമിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്തു.

പീപ്പിൾസ് കോൺഫറൻസ് പ്രസിഡന്റ് സജ്ജാദ് ഗനി ലോൺ ബന്ദിനെ പിന്തുണയ്ക്കുകയും നിശ്ശബ്ദ പ്രതിഷേധം നടത്താൻ നിർദേശിക്കുകയും ചെയ്തു. കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഹ്വാനപ്രകാരം ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ ഇവയെല്ലാം അടച്ചിട്ടു.

ആയിരക്കണക്കിനു കശ്മീരികൾക്കു ജോലിയും കുടുംബങ്ങൾക്ക് ഉപജീവനമാർഗവുമായ ടൂറിസം മേഖലയെ കൂട്ടക്കുരുതി ചെയ്യാനാണു ഭീകരരുടെ ശ്രമമെന്നു വ്യക്തമാക്കിയ വ്യാപാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്കൂളുകൾ അടച്ചിട്ട് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷനും പ്രതിഷേധത്തിൽ പങ്കുചേർന്നു.

മടങ്ങിപ്പോകുന്ന വിനോദസഞ്ചാരികൾക്കു സൗജന്യമായി യാത്രയൊരുക്കുമെന്നു ടാക്സ് ഡ്രൈവർമാരുടെ അസോസിയേഷൻ അറിയിച്ചു.

English Summary:

Pahalgham Massacre: Kashmir in Mourning, Demands for Justice Rise

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com